അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ പ്രതിനിധികളടങ്ങിയ വ്യോമസേന വിമാനം ഇന്നെത്തും

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാൻ പ്രത്യേക വ്യോമസേന വിമാനം സി-17 ഇന്ന് ഇന്ത്യയിലെത്തും. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം തിങ്കളാഴ്ച വൈകീട്ടോടെയാണ് കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയത്.
നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യാക്കാർ കാബൂളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യൻ സംഘത്തിന് വ്യോമസേനയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. ഇന്നുരാത്രിയോടെ ഇന്ത്യൻ സംഘവുമായുള്ള വ്യോമസേനാ വിമാനം ഡൽഹിയിലേത്തിയേക്കും.
അഫ്ഗാനിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരേയും മടക്കിക്കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് ഒഴിപ്പിക്കൽ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിലെ ഇന്ത്യൻ എംബസിയുടെ ഭാവി പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്നു വൈകീട്ട് ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നേക്കും.
താലിബാൻ ഭരണം കൈയടക്കിയതോടെ മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടി ജനങ്ങൾ ഇരച്ചെത്തിയതോടെ കാബൂൾ വിമാനത്താവളത്തിൽ തിരക്ക് വർധിച്ചിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനുള്ള വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇതോടെ കാബൂൾ വ്യോമപാതയും അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പുറപ്പെട്ട ഇന്ത്യൻ വ്യോമസേന വിമാനം താജിക്കിസ്താനിലാണ് ഇറങ്ങിയത്. കാബൂൾ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രണ വിധേയമായ ശേഷമാണ് ഇന്ത്യൻ വിമാനം ഇവിടേക്കെത്തിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here