കേരള യുണൈറ്റഡ് പരിശീലകനായി ബിനോ ജോർജ്

ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന കേരള യുണൈറ്റഡ് പരിശീലകനായി മുൻ ഗോകുലം കേരള പരിശീലകനും മലയാളിയുമായ ബിനോ ജോർജ്. വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ഗോകുലം കേരള പരിശീലകനായിരുന്ന ബിനോ പിന്നീട് ക്ലബിൻ്റെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു. കഴിഞ്ഞ സീസണിൽ ഗോകുലം ഐലീഗ് ചാമ്പ്യന്മാരായതിനു പിന്നാലെ ബിനോ ക്ലബ് വിടുകയായിരുന്നു. ഐഎസ്എലിൽ നിന്നും ഐലീഗിൽ നിന്നുമൊക്കെ ബിനോ ജോർജിന് ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും അതൊക്കെ വേണ്ടെന്നുവച്ചാണ് അദ്ദേഹം കേരള യുണൈറ്റഡിനൊപ്പം ചേരുന്നത്. (bino george kerala united)
44കാരനായ ബിനോ വിവ കേരളയുടെ സഹപരിശീലകനായാണ് കരിയർ തുടങ്ങുന്നത്. ക്വാർട്ട്സ് എഫ്സി, യുണൈറ്റഡ് കൊൽക്കത്ത, കേരള സംസ്ഥാന ഫുട്ബോൾ ടീം തുടങ്ങിയ ടീമുകളെയൊക്കെ ബിനോ പിന്നീട് പരിശീലിപ്പിച്ചു. മുഹമ്മദൻ, എഫ്സി കൊച്ചിൻ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ബിനോ.
Read Also : ബിനോ ജോർജ് ഗോകുലം വിട്ടു
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബർ അഞ്ചിന് ആരംഭിക്കും. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. കൊൽക്കത്തയിലാണ് മത്സരങ്ങൾ.
ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ ടൂർണമെൻ്റിൽ ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്സിനൊപ്പം എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ ഐഎസ്എലിൽ നിന്ന് പങ്കെടുക്കും. ഗോകുലം കേരളയ്ക്കൊപ്പം മുഹമ്മദൻ, സുദേവ ഡൽഹി എന്നീ ടീമുകളാണ് ഐലീഗ് പ്രതിനിധികൾ. ഇവർക്കൊപ്പം ഇന്ത്യൻ എയർഫോഴ്സ്, ആർമി റെഡ്, ആർമി ഗ്രീൻ, ഇന്ത്യൻ നേവി എന്നിവരും കളിക്കും.
അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.
ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.
Story Highlight: bino george kerala united coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here