സംസ്ഥാനത്തെ ജനപ്രതിനിധികളുടെ 547 ക്രിമിനൽ കേസ് വിവരങ്ങൾ സുപ്രിംകോടതിയിൽ സമർപ്പിച്ച് കേരളം

കേരളത്തിൽ എം.പിമാരും, എം.എൽ.എമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലെന്ന് സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി റജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കാണിത്. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ 170 കേസുകൾ തീർപ്പാക്കാനുണ്ട്. തിരുവനന്തപുരം ജില്ലയിൽ എൺപത് കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. 2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ ജൂലൈ വരെ 36 കേസുകൾ പ്രോസിക്യൂഷൻ പിൻവലിച്ചെന്നും ഹൈക്കോടതി റജിസ്ട്രാർ അറിയിച്ചു.
Read Also : കടൽക്കൊല കേസ് : ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രിംകോടതി
ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് പൊതുതാൽപര്യഹർജി പരിഗണിക്കവേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Story Highlight: kerala mla criminal cases