അസമിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവെച്ച് കൊന്നു

അസമിൽ ബാങ്ക് കവർച്ചയ്‌ക്കെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. കൊള്ളസംഘത്തിൽ ഉൾപ്പെട്ട മറ്റുചിലർ രക്ഷപ്പെട്ടതായും ഇവരുടെ വാഹനങ്ങളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അലഹാബാദ് ബാങ്കിന്റെ ബോട്ട്ഗാവ് ശാഖയിൽ കവർച്ച നടത്താൻ ശ്രമമുണ്ടെന്ന് പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. മൂന്നു മാസം മുമ്പും ഇതേ ബാങ്കിൽ കവർച്ചാശ്രമം നടന്നിരുന്നു.
ഞായറാഴ്ച പുലർച്ചെ 2.30-ഓടെ കൊള്ളസംഘം എത്തിയപ്പോൾ ചെംഗ്മാരിയിൽവെച്ച് പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പൊലീസിന് നേരേ വെടിയുതിർക്കുകയും പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ടവരുടെ ഇരുചക്രവാഹനങ്ങളും മൊബൈൽ ഫോണുകളും മറ്റു ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്‌സിജൻ സിലിൻഡറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
കവർച്ചാശ്രമം പരാജയപ്പെടുത്തിയ പൊലീസിനെ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അഭിനന്ദിച്ചു. അതിനിടെ, ബി.ജെ.പി. സർക്കാരിന്റെ ഭരണകാലയളവിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് പ്രതിപക്ഷവും സാമൂഹികപ്രവർത്തകരും ആരോപിക്കുന്നുണ്ട്. എന്നാൽ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് കുറ്റവാളികളെ നേരിടാൻ പൊലീസിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Story Highlight: Assam bank robbery