പഞ്ചാബ് കോൺഗ്രസ്സിലെ രാഷ്ട്രീയ പോര് തുടരുന്നു

പഞ്ചാബ് കോൺഗ്രസ്സിലെ രാഷ്ട്രീയ പോര് തുടരുന്നു. വിമത നേതാക്കളെ പാട്ടിലാക്കാൻ അമരീന്ദർ സിങ് പക്ഷം നീക്കങ്ങൾ ആരംഭിച്ചു. അതേസമയം അമരീന്ദർ സിങ്ങനെതിരെ സോണിയ ഗാന്ധിയെ കാണാൻ എത്തിയ വിമതർ ഡൽഹിയിൽ തുടരുന്നു. തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെന്നു നവജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശക സ്ഥാനത്തു നിnn രാജിവച്ച മൽവീന്ദർ സിങ് മാലി ആരോപിച്ചു. (punjab political tension continues)
കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും വിമത പക്ഷം കലാപം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. കശ്മീർ വിഷയത്തിൽ വിവാദപരാമർശം നടത്തിയ നവജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകൻ മൽവിന്ദർ സിങ് മാലി രാജിവക്കേണ്ടി വന്നത് ക്യാപ്റ്റൻ വിരുദ്ധ പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. എന്നാൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി തൃപ്തി സിങ് ബാജ്വ യുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ തുടരുകയാണ്.
Read Also : പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി; അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം
അതേസമയം വിമത പക്ഷത്തു നിന്നുള്ള എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് അമരീന്ദർ സിങ് പക്ഷം. തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ലെന്നു പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു കഴിഞ്ഞദിവസം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടി നിലപാടിനുള്ളിൽ നിന്നുകൊണ്ട്, തീരുമെടുക്കാൻ സിദ്ദുവിന് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ഇതിനോട് പ്രതികരിച്ചത്.
അതിനിടെ പഞ്ചാബിന്റ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് ഹരീഷ് റാവത്ത് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഉത്തരാഘണ്ഡിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മുൻ മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യം ഗൗരവത്തോടെ നേതൃത്വം പരിഗണിക്കുന്നുണ്ട്.
ഇതിനിടെ, തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മനീഷ് തിവാരി തുടങ്ങിയവരാണെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഇവരാണ് എന്നും നവജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശക സ്ഥാനത്തു നിന്ന് രാജി വെച്ച മൽവിന്ദർ സിംഗ് മാലി പ്രതികരിച്ചു.
Story Highlight: punjab political tension continues