വാരിയംകുന്നൻ വിഷയത്തിലെ ആര്‍എസ്എസ് നിലപാടിനെ വിമർശിച്ച് വി ഡി സതീശൻ
വാരിയംകുന്നൻ വിഷയത്തിലെ ആര്‍എസ്എസ് നിലപാടിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തതിന്റെ വിഷമം തീർക്കാൻ ചരിത്രത്തെ വളച്ചൊടിക്കുന്നു. ബ്രിട്ടീഷുകാർ എഴുതി വെച്ച ചരിത്രം പച്ചയ്ക്ക് വിഴുങ്ങാനാണ് ആര്‍എസ്എസ് ശ്രമം. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ ആര്‍എസ്എസ് ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു.
മലബാര്‍ കലാപത്തിന്‍റെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ നേരത്തെ തന്നെ അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. 1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംഘപരിവാറിന്‍റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Suresh Gopi Wealth Report BJP candidate Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here