പാരാലിമ്പിക്സിൽ ഇന്ത്യക്ക് തിരിച്ചടി; ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ വിനോദ് കുമാറിന്റെ മെഡൽ അസാധുവാക്കി

പാരാലിമ്പിക്സ് ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിൻ്റെ മെഡൽ അസാധുവാക്കി. വിനോദിൻ്റെ മത്സരത്തിനുള്ള കാറ്റഗറി നിർണയത്തിൽ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെയാണ് വിനോദ് കുമാർ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയത്. (Vinod Kumar Paralympics bronze)
എഫ് 52 കാറ്റഗറിയിലായിരുന്നു വിനോദ് കുമാറിൻ്റെ മത്സരം. 19.91 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ വിനോദ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പോളണ്ടിന്റെ പിയോറ്റ് കോസ്‌വിക്‌സ്, ക്രൊയേഷ്യയുടെ വെലിമിർ സന്റോർ എന്നിവരാണ് സ്വർണം, വെള്ളി മെഡലുകൾ നേടിയത്.
വൈകല്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാരാലിമ്പിക്സിൽ അത്‌ലറ്റുകളെ കാറ്റഗറി ചെയ്യുന്നത്. ഒരേ തരത്തിലുള്ള വൈകല്യങ്ങൾ ഉള്ളവരാണ് പരസ്പരം പോരടിക്കുക. എന്നാൽ വിനോദ് കുമാറിൻ്റെ കാറ്റഗറി നിർണയത്തിൽ പിഴവ് സംഭവിച്ചു എന്നാണ് സംഘാടകർ പറയുന്നത്. അതുകൊണ്ട് തന്നെ വിനോദ് ആ കാറ്റഗറിയിൽ മറത്സരിക്കാൻ യോഗ്യനല്ലെന്നും സംഘാടകർ പറയുന്നു.
Read Also : പാരാലിമ്പിക്സ്: അഞ്ച് ത്രോ, മൂന്ന് ലോക റെക്കോർഡ്; ജാവലിൻ ത്രോയിൽ സുമിത് അന്റിലിന് സ്വർണം
നേരത്തെ പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം ലഭിച്ചിരുന്നു. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.
ടോക്യോ പാര അത്‌ലറ്റിലെ ആദ്യ സ്വർണ മെഡലാണ് ഇന്ത്യക്ക് സുമിതിലൂടെ ലഭിച്ചത്. ഒപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സന്ദീപ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 66.29 മീറ്റർ എറിഞ്ഞ ഓസ്ട്രേലിയയുടെ മൈക്കൽ ബുരിയൻ വെള്ളിയും 65.61 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ ദുലൻ കൊടിത്തുവാക്കു വെങ്കലവും നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 7 ആയി. 2 സ്വർണവും 4 വെള്ളിയും ഒരു വെങ്കലവുമാണ് ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.
Story Highlight: Discus thrower Vinod Kumar loses Paralympics bronze