സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ലഖ്‌നൗവില്‍ തുടക്കമായി
കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തുടക്കമായി. കര്‍ഷക സമരത്തിന്റെ ഭാഗമായി ഈ മാസം 27ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് വിജയകരമാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്നു.
രാജ്യത്തെ എണ്‍പത് കര്‍ഷക സംഘടനകളിലെ നേതാക്കളാണ് രണ്ടുദിവസത്തെ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന കര്‍ഷക സമരം പത്തുമാസം ആകാനിരിക്കുന്ന ഘട്ടത്തിലാണ് സമരപരിപാടികള്‍ കൂടുതല്‍ വിപുലമാക്കാന്‍ കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നത്. മുസാഫര്‍ നഗറില്‍ നടത്തിയ റാലി വിജയകരമാക്കിയ കര്‍ഷകര്‍ക്ക് യോഗത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അഭിന്ദനമറിയിച്ചു.
27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. നാളെ അന്തിമ തീരുമാനങ്ങള്‍ കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിക്കും.
Story Highlight: sanyukt kisan morcha, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here