പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ നടന്നത് തെറ്റായ പ്രചാരണം; വ്യക്തികളുടെ തെറ്റായ പ്രവര്‍ത്തനത്തെ മതത്തിന്റെ പേരിലാക്കരുതെന്ന് എ. വിജയരാഘവന്‍
പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകള്‍ മതത്തിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
വിഷയത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. മറ്റ് ചില വര്‍ഗീയ സംഘടനകളും അതിന് ശ്രമിച്ചു. കേരളത്തിലെ മതനിരപേക്ഷതയും സമാധാന അന്തരീക്ഷണവും ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ജനങ്ങളെ അണിനിരത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണം നടത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു.
യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂടിയെന്നും വിജയരാഘവന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടും. യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രമല്ല പ്രതിസന്ധി നേരിടുന്നത്. മുസ്ലിം ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹരിതയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാടാണ്. അത് സമൂഹത്തിന് അത് ബോധ്യപ്പെട്ടുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : a vijayaraghavan press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here