Advertisement

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു

September 18, 2021
Google News 1 minute Read
km roy passes away

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയ് അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചി കടവന്ത്രയിലെ കെ.പി വള്ളോൻ റോഡിലെ വീട്ടിലായിരുന്നു അന്ത്യം. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

എറണാകുളം മഹാരാജാസ് കോളജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961-ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായാണ് കെ.എം റോയിയുടെ മാധ്യമജീവിതത്തിന് തുടക്കം. ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു.എൻ.ഐ. വാർത്താ ഏജൻസിയിലും ജോലി ചെയ്തു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തനരംഗത്തുനിന്ന് വിരമിച്ച കെ.എം റോയ്, തുടർന്ന് ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതി. ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ തുടങ്ങി അൻപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സ്വദേശാഭിമാനി – കേസരി അവാർഡ് ഉൾപ്പെടെ പത്രപ്രവർത്തന മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.

കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേര്ണലിസ്‌റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.എം റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ അനുശോചിച്ചു.

നിഷ്പക്ഷമായ മാധ്യമ പ്രവർത്തനമായിരുന്നു കെ.എം റോയിയുടേതെന്നും എഴുത്തുകാർക്കിടയിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം ഉണ്ടായിരുന്നുവെന്നും പ്രൊഫ എം ലീലവതി അനുസ്മരിച്ചു.

പത്രപ്രവര്‍ത്തകരുടെ വേജ്‌ബോര്‍ഡ്, പ്രസ് അക്കാദമി, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്ന കെ.എം റോയിയുടെ വിയോഗം മാധ്യമമേഖലയ്ക്ക് തീരാനഷ്ടമാണ്.

Story Highlights : km roy passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here