പ്രശാന്ത് കിഷോറിന് കോൺഗ്രസിൽ തന്ത്രപ്രധാന സ്ഥാനം നൽകിയേക്കില്ല

പ്രശാന്ത് കിഷോറിന് കോൺഗ്രസിൽ തന്ത്രപ്രധാന സ്ഥാനം നൽകിയേക്കില്ല. പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. തെറ്റായ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കുന്നതാകും ഇത്തരമൊരു നടപടി എന്നാണ് സമിതിയുടെ നിർദേശം. ( prashanth kishore congress )
കോൺഗ്രസ് പ്രവേശനത്തിന് പ്രശാന്ത് കിഷോർ ചില ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഫലത്തിൽ അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന ചുമതലകളാണ് പ്രശാന്ത് കിഷോറിന്റെ ആഗ്രഹം. ഔട്ട്‌സോഴ്‌സിംഗ് വേണ്ടെന്നാണ് ഇക്കാര്യത്തിൽ പാർട്ടിയിലെ വിമത നേതാക്കളുടെ കൂട്ടായ്മയായ ജി-23 വ്യക്തമാക്കിയ നിലപാട്. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദേശം സമർപ്പിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. എകെ ആന്റണിയും അംബികാ സോണിയും അടങ്ങിയ സമിതിയുടെ നിഗമനം വിമത നേതാക്കളുടെ കൂട്ടായ്മയുടെ അഭിപ്രായത്തിന് സമാനമാണ്.
Read Also : സിദ്ദുവിനെ പോലെ കനയ്യ കുമാറും കോൺഗ്രസിന് ബാധ്യതയാകും; ശിവാനന്ദ് തിവാരി
പ്രശാന്ത് കിഷോറിന്റെത് വിലപേശൽ നിലപാടാണെന്ന് സമിതി കരുതുന്നു. ഇത് അംഗീകരിക്കപ്പെടേണ്ടത് അല്ലെന്നും മുതിർന്ന നേതാക്കൾ സോണിയാ ഗാന്ധിയോട് വ്യക്തമാക്കി. പ്രശാന്ത് കിഷോറിന് അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന സ്ഥാനങ്ങളോട് തുല്യമായ പദവി നൽകിയാൽ പാർട്ടിയിൽ അത് കലാപക്കൊടി ഉയരാൻ കാരണമാകും. അതിന്റെ ആവശ്യമില്ലെന്നാണ് സമിതിയുടെ നിലപാട്. യോഗ്യരായ നേതാക്കൾ കോൺഗ്രസിൽ ഇപ്പോഴും നിരവധിയുണ്ട്. കൂടിയാലോചനകൾ വിപുലമാക്കിയാൽ ഇവരുടെ സേവനം ലഭ്യമാകും. ഇക്കാര്യത്തിന് മുൻതൂക്കം നൽകണമെന്നും പ്രശാന്ത് കിഷോർന്റെ വിലപേശൽ അംഗീകരിക്കേണ്ടെന്നും ആണ് സമിതിയുടെ നിർദ്ദേശം. നിരുപാധിക പാർട്ടി പ്രവേശനത്തിന് പ്രശാന്ത് കിഷോർ തയാറായാൽ എതിർക്കേണ്ടതില്ല. ആ കട്ടത്തിൽ ഉചിതമായ പദവിയും പാർട്ടിയിൽ അദ്ദേഹത്തിന് നൽകാം. ഇതല്ലാതെ പദവികൾ വിലപേശി ഉറപ്പിച്ചതിനുശേഷം പാർട്ടി പ്രവേശനം നടത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്.
Read Also : ‘കനയ്യ കുമാറിന്റെ വരവോടെ രാഹുൽ ഗാന്ധിയും കോൺഗ്രസും രക്ഷപ്പെടുമെങ്കിൽ ആവട്ടെ’; എംഎൽഎ മുഹമ്മദ് മുഹ്സിൻ
രണ്ട് സമിതി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അന്തിമതീരുമാനം. സമിതിയുടെ നിർദേശങ്ങൾ രാഹുൽഗാന്ധിയുടെ അഭിപ്രായത്തിന് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ രാഹുൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാകും.
Story Highlights: prashanth kishore congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here