യുപിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി; പ്രകോപനമുണ്ടാക്കിയത് കര്‍ഷകര്‍

യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനി. വാഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘അപകടത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കര്‍ഷകര്‍ കല്ലെറിയുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ടാണ് രണ്ട് പേര്‍ മരിച്ചത്’. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
അതേസമയം വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. സംഭവം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംഭവത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ മരിച്ചവരുടെ എണ്ണം എട്ടായി. ലഖിംപുര്‍ഖേരി എസ്പി അരുണ്‍ കുമാര്‍ സിംഗ് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Story Highlights: farmers died up, ajay misra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here