ടി-20 ലോകകപ്പിൽ ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ നെറ്റ് ബൗളർ; റിപ്പോർട്ട്

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ കശ്മീർ പേസർ ഉമ്രാൻ മാലിക്കിനെ ടി-20 ലോകകപ്പിൽ ഇന്ത്യയുടെ നെറ്റ് ബൗളറായി തിരഞ്ഞെടുത്തു എന്ന് റിപ്പോർട്ട്. 21കാരനായ താരം യുഎഇയിൽ തന്നെ തുടരുകയാണെന്നും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ബബിളിനൊപ്പം ചേരുമെന്നും സൺറൈസേഴ്സ് ഫ്രാഞ്ചൈസി അധികൃതർ അറിയിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. (Umran Malik net bowler)
ഐപിഎലിൽ ഇത്തവണ അരങ്ങേറിയ ഉമ്രാൻ തൻ്റെ പേസ് കൊണ്ട് വിരാട് കോലിയെ അടക്കം വിസ്മയിപ്പിച്ചിരുന്നു. തുടർച്ചയായി 150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിയുന്ന താരം സീസണിൽ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് റെക്കോർഡ് സ്ഥാപിച്ചു. 153 കിലോമീറ്റർ വേഗത്തിലായിരുന്നു ഉമ്രാൻ്റെ റെക്കോർഡ് പന്ത്. പഴക്കച്ചവടക്കാരൻ്റെ മകനായ ഉമ്രാനെ ഇന്ത്യയുടെ മുൻ താരം ഇർഫാൻ പത്താനാണ് കണ്ടെടുത്തത്. വെറും ഒരു ലിസ്റ്റ് എ മത്സരം മാത്രം കളിച്ച പരിചയവുമായാണ് താരം ഐപിഎലിൽ അരങ്ങേറിയത്.
Read Also : ഹർദ്ദിക്ക് അകത്തോ പുറത്തോ?; ലോകകപ്പ് ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന
നടരാജന് കൊവിഡ് ബാധിച്ചതുകൊണ്ട് മാത്രം ടീമിൽ ഇടം ലഭിക്കുകയും ഐപിഎലിൽ അരങ്ങേറുകയും ചെയ്ത താരമാണ് ഉമ്രാൻ. കൊൽക്കത്തക്കെതിരായ മത്സരത്തിൽ അരങ്ങേറിയ താരം ആ കളിയിൽ തന്നെ 150.6 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഐപിഎലിലെ ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സിനെതിരെയാണ് ഇക്കൊല്ലത്തെ തന്നെ വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ വീണ്ടും റെക്കോർഡ് ബുക്കിൽ ഇടം പിടിക്കുന്നത്.
അതേസമയം, ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഐപിഎൽ രണ്ടാം പാദത്തിൽ നിരാശപ്പെടുത്തിയ താരങ്ങൾക്ക് പകരം പ്രകടന മികവ് പരിഗണിച്ച് താരങ്ങളെ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. സെലക്ടർമാരുമായി ക്യപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാളെയാണ് ലോകകപ്പ് ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന തീയതി.
Story Highlights: Umran Malik net bowler India T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here