സ്മൃതി മന്ദനയുടെ ഫിഫ്റ്റി പാഴായി; മൂന്നാം ടി-20യിൽ ഇന്ത്യക്ക് ദയനീയ പരാജയം

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ദയനീയ പരാജയം. 14 റൺസിനാണ് ഇന്ത്യ ഓസീസിനോട് കീഴടങ്ങിയത്. ആദ്യം ബറ്റ ചെയ്ത ഓസ്ട്രേലിയ 150 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനേ സാധിച്ചുള്ളൂ. 52 റൺസെടുത്ത സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി നിക്കോള കാരി 2 വിക്കറ്റ് വീഴ്ത്തി. (austraia women won india)
സ്കോർബോർഡിൽ 3 റൺസ് ആയപ്പോൾ തന്നെ ഇന്ത്യക്ക് ഷഫാലി വർമ്മയെ (1) നഷ്ടമായി. ആഷ്‌ലി ഗാർഡ്നറിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദനയും ജമീമ റോഡ്രിഗസും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞ ഓസീസ് ബൗളർമാർ ഇന്ത്യയെ യഥേഷ്ടം സ്കോർ ചെയ്യാൻ അനുവദിച്ചില്ല. ഇതോടെ റൺസ് വരണ്ടു. ഒടുവിൽ ജമീമ (23) വീണു. ജോർജിയ വെയർഹാമിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ സ്മൃതിയുമൊത്ത് 57 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് ജമീമ മടങ്ങിയത്.
Read Also : ബെത്ത് മൂണിയ്ക്ക് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾക്ക് 150 റൺസ് വിജയലക്ഷ്യം
ജമീമ വീണതിനു പിന്നാലെ റിസ്കി ഷോട്ടുകളിലൂടെ സ്മൃതി സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫിഫ്റ്റിക്ക് പിന്നാലെ താരം മടങ്ങി. നിക്കോള കാരിയാണ് ഇന്ത്യൻ ഓപ്പണറുടെ വിക്കറ്റ് വീഴ്ത്തിയത്. ഹർമൻപ്രീത് കൗർ (13) അന്നബെൽ സതർലൻഡിൻ്റെ ഇരയായി മടങ്ങി. പൂജ വസ്ട്രാക്കറെ (5) നിക്കോള കാരി വീഴ്ത്തി. ഹർലീൻ ഡിയോൾ റണ്ണൗട്ടായി. അവസാന ഓവറിൽ 36 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഓവറിൽ രണ്ട് സിക്സറും രണ്ട് ബൗണ്ടറിയും സഹിതം 21 റൺസ് നേടാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. 11 പന്തിൽ 23 റൺസെടുത്ത റിച്ച ഘോഷും ദീപ്തി ശർമ്മയും (9) പുറത്താവാതെ നിന്നു.
ജയത്തോടെ 0-2 എന്ന സ്കോറിന് ഓസ്ട്രേലിയ ടി-20 പരമ്പര സ്വന്തമാക്കി. ആദ്യ ടി-20 മഴ മുടക്കിയപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു. മൾട്ടിഫോർമാറ്റ് സീരീസിൽ 11-5 എന്ന സ്കോറിന് ഓസ്ട്രേലിയ തന്നെയാണ് ജേതാക്കൾ.
Story Highlights: austraia women won india t20