ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും
ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. വിശദമായ പരാതി എഴുതി തയ്യാറാക്കി വരാൻ വനിതാ കമ്മീഷൻ പരാതിക്കാർക്ക് നിർദേശം നൽകി. ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ 10 പേരാണ് പരാതിക്കാർ. (haritha league womens commission)
പികെ നവാസ് എംഎസ്എഫ് നേതാക്ക വനിതാ പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് വനിതാ കമ്മീഷന് ഹരിത നൽകിയ പരാതി. ഇത് പിൻവലിക്കണമെന്ന് ലീഗ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നെ ഉറച്ച നിലപാടിലായിരുന്നു ഹരിത. സമവായ ചർച്ചകളെത്തുടർന്ന് എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീർ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ സംഘടനാ തലത്തിലുളള നടപടി വേണമെന്ന നിലപാടിൽ ഹരിത നേതാക്കൾ ഉറച്ച് നിൽക്കുകയായിരുന്നു.
Read Also : ഹരിത മുൻ ഭാരവാഹികളുടെ പരാതി; ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വനിത കമ്മിഷൻ
ഹരിത വിവാദം കെട്ടടങ്ങിയെന്ന് മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഹരിത സംഘടന കോളജ് കമ്മിറ്റികൾ മാത്രമായി ക്യാമ്പസുകളിൽ ചുരുക്കാൻ ആലോചനയെന്ന് ലീഗ്. ഇതിന് പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു.
പാർട്ടിക്ക് എതിരായ വിമർശനങ്ങൾക്കും ഉടൻ നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാകില്ല.
നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുൻ ഭാരവാഹികൾ പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമർശം അവർ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തുകയും ചെയ്തു. വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞതെന്ന് ഹരിത മുൻ ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാർട്ടിക്ക് നൽകിയത്. അൻപത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ തസ്‌നി അടക്കമുള്ള നേതാക്കൾ വിശദീകരിച്ചു.
പരാതി നൽകിയതിന് പിന്നാലെ നിരന്തരം സൈബർ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്‌ക്കെതിരെ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നൽകാൻ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണെമന്നും നേതാക്കൾ പറഞ്ഞു.
Story Highlights: haritha muslim league womens commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here