2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും

2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും. ഇന്നലെ ദുബായിൽ ചേർന്ന എസിസി യോഗത്തിലാണ് തീരുമാനം. ഏകദിന ഫോർമാറ്റിലാണ് 2023ലെ ഏഷ്യാ കപ്പ്. അടുത്ത വർഷം ശ്രീലങ്ക വേദിയാവുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ന്യൂട്രൽ വേദിയല്ല, പാകിസ്താനിൽ തന്നെ ഏഷ്യാ കപ്പ് നടത്തുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ അറിയിച്ചു. (pakistan 2023 asia cup)
അതേസമയം, ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾ വിജയിക്കുമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു. യുഎഇയിലെ പിച്ചും സാഹചര്യങ്ങൾക്കും തങ്ങൾക്ക് കൂടുതൽ നന്നായി അറിയാമെന്നും കഴിഞ്ഞ മൂന്ന് നാല് വർഷമായി യുഎഇയിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുകയാണെന്നും അസം പറഞ്ഞു. ഈ മാസം 24നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം.
Read Also : ‘ഇന്ത്യക്കെതിരെ ഞങ്ങൾ വിജയിക്കും’; ബാബർ അസം
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.
Story Highlights : pakistan host 2023 asia cup