ഡാം തുറക്കുന്ന കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ട; തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റാന്നി എംഎല്‍എ
കക്കി ആനത്തോട് ഡാം തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.
‘മഴ കൂടിയാല്‍ ഏറ്റവും അവസാനം സ്വീകരിക്കുന്ന മാര്‍ഗമാണ് ഡാം തുറക്കുക എന്നത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതാണ് ജലനിരപ്പുയരാന്‍ കാരണം. 100 മുതല്‍ 200 ക്യമെക്‌സ് വരെയാണ് വെള്ളം തുറന്നുവിടാന്‍ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ പരമാവധി 15 സെ.മി മാത്രമായിരിക്കും പമ്പാനദിയിലെ ജലനിരപ്പുയരുക. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകില്ല. എന്നാല്‍ കനത്ത മഴ പെയ്യുകയും ഡാം തുറന്നുവിടുകയും ചെയ്താലാണ് വെള്ളപ്പൊക്കത്തെ പേടിക്കേണ്ടതുള്ളൂ. 2019 ല്‍ വെള്ളം കയറിയ ഇടങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
ഡാം തുറക്കുന്നതിനുമുന്നോടിയായി റവന്യുമന്ത്രി കെ രാജനും ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജും പങ്കെടുക്കുന്ന യോഗം നടക്കും. മുഖ്യമന്ത്രിയും അവസാനഘട്ട വിലയിരുത്തല്‍ നടത്തും. ഇതിനുശേഷമാണ് ഡാം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നാട് ദുരന്തമുഖത്തെ അഭിമുഖീകരിക്കുന്നതിനിടയില്‍ ആശങ്ക പടര്‍ത്തുന്നതും ഭീതി ജനിപ്പിക്കുന്നതുമായ വാര്‍ത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
Read Also : ഷോളയാര്‍ ഡാം തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
Story Highlights : ranni mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here