മരുഭൂമിയിൽ പച്ചപ്പ് വിരിയിപ്പിച്ച അമാനുഷികൻ; യാക്കൂബയ്ക്ക് പറയാനുള്ളത് കഥയല്ല, പാഠങ്ങളാണ്…

വരൾച്ചയിൽ വലയുന്നവരാണ് ആഫ്രിക്കൻ ജനത. വരണ്ടുണങ്ങിയ ആഫ്രിക്കയുടെ പ്രാന്ത പ്രദേശത്തെ പച്ച അണിയിച്ച വിജയ കഥയാണ് യാക്കൂബാ സവാഡോഗോയ്ക്ക് പറയാനുള്ളത്. മരുഭൂമിയിൽ പച്ചപ്പ് വിരിയിപ്പിച്ച സാധാരണ മനുഷ്യന്റെ അമാനുഷിക പ്രവൃത്തി. വറ്റിവരണ്ട മരുഭൂമിയെ എങ്ങനെ ഈറനണിയിച്ചു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ സാധിക്കാത്തത്. പക്ഷെ തെളിയിച്ച് കാണിച്ചാൽ അംഗീകരിക്കാതിരിക്കാൻ സാധിക്കുമോ?

യാക്കൂബയ്ക്ക് പറയാനുള്ളത് കഥയല്ല. ഈ സമൂഹത്തിന് നൽകാനുള്ള പാഠങ്ങളാണ്. ആഫ്രിക്ക വരൾച്ചയുടെ കൈയ്യിൽ അകപ്പെട്ട എൺപതുകളുടെ കാലം. വറ്റി വരണ്ട കിണറുകൾ ആളുകളുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. കൃഷിയിടങ്ങൾ ഉണങ്ങി വരണ്ടു. ജീവിതങ്ങൾ പട്ടിണിയുടെ പിടിയിലമർന്നു. പരിഹാരം ഇല്ലാത്ത വിഷയമായാണ് വരൾച്ചയെ എല്ലാവരും കണ്ടത്. അവിടെയാണ് സായ് എന്ന മാർഗം ഉപയോഗിച്ച് യാക്കൂബാ വരൾച്ചയ്ക്ക് പരിഹാരം കണ്ടത്. യാക്കൂബായുടെ ഈ പ്രവൃത്തിയ്ക്ക് യുഎന്നിന്റെ ചാംപ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരവും ലഭിച്ചു.

എന്താണ് യാക്കൂബാ ഉപയോഗിച്ച സായ് മാർഗം. പരിശോധിക്കാം.
ആഫ്രിക്കയിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ബുർക്കിനാ ഫാസോ എന്ന മരുപ്രദേശം. മഴ ലഭ്യത കുറഞ്ഞ് വരൾച്ച രൂക്ഷമായി. ആളുകൾ കൂട്ടത്തോടെ സ്ഥലം ഉപേക്ഷിച്ച് നാട് വിടാനും തുടങ്ങി. പക്ഷെ ആ നാട് വിടാൻ യാക്കൂബായ്ക്ക് എളുപ്പത്തിൽ സാധിയ്ക്കില്ലായിരുന്നു. പൂർവികരിൽ നിന്ന് പകർന്നു കിട്ടിയ സായ് മാതൃക പരീക്ഷിയ്ക്കാൻ യാക്കൂബാ തീരുമാനിച്ചു. കൃഷിയ്ക്കുള്ള സ്ഥലത്ത് ചെറിയ കുഴികൾ കുഴിച്ച് ജൈവവളവും ജൈവവസ്തുക്കളും ചേർത്ത് വിത്ത് നട്ടു. മഴ എത്ര കുറവ് ലഭിച്ചാലും വെള്ളം ആവിയായോ ഈർപ്പമായോ ഈ കുഴികളിൽ ശേഖരിക്കപ്പെടും. ഒപ്പം വിത്ത് വളരുകയും ചെയ്യും. തുടക്ക സമയങ്ങളിൽ ചെറിയ വിത്തുകളായിരുന്നു നട്ടിരുന്നത്. അത് വിജയകരമായപ്പോൾ അതെ മാതൃകയിൽ വലിയ ചെടികളും നട്ടുവളർത്താൻ തുടങ്ങി. അവിടുന്ന് ഇങ്ങോട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടു. പിന്നീട് ആ പ്രദേശത്തെ വരൾച്ച ബാധിച്ചിട്ടില്ല.
മരുഭൂമിയെ പച്ചയണിയിപ്പിച്ച മനുഷ്യനെ തേടി എല്ലാവരും എത്തി. തന്റെ സായ് മാർഗം എല്ലാവർക്കും യാക്കൂബാ പറഞ്ഞുകൊടുത്തു. ഒരു സാമൂഹത്തിന് മുഴുവൻ മാതൃകയാവുകയാണ് എല്ലാവരുടെയും പ്രിയപ്പെട്ട യാക്കൂബാ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here