Advertisement

മകളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുന്ന അച്ഛൻ; ഹൃദയം കീഴടക്കിയ അതുല്യ നിമിഷം…

November 3, 2021
Google News 2 minutes Read

ചില ചിത്രങ്ങൾ നമ്മുടെ മനസിനെ കീഴടക്കും. നമ്മളെ അത്ഭുതപെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും സങ്കടപെടുത്തുന്നതുമായ നിരവധി കാര്യങ്ങൾ ദിനംപ്രതി നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നുണ്ട്. അങ്ങനെ നമ്മുടെ മനസിനെ സന്തോഷിപ്പിക്കുന്ന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഒരു അച്ഛൻ മകളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുന്ന ദൃശ്യം. ഇരുവരും പോലീസ് യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പെൺകുട്ടിയുടെ പേര് അപേക്ഷ നിംബാഡിയ എന്നാണ്. ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള ഡോ.ബി.ആർ.അംബേദ്കർ പോലീസ് അക്കാദമിയിൽ നിന്നാണ് അപേക്ഷ തന്റെ ബിരുദം പൂർത്തിയാക്കിയത്. അവളുടെ അച്ഛൻ ഐടിബിപിയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലാണ്. പേര് എപിഎസ് നിംബാഡിയ എന്നാണ്. “പിതാവിന് അഭിമാനിക്കാം മകളെ ഓർത്ത്, മകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് അച്ഛൻ” എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇതോടൊപ്പം അപേക്ഷയുടെ മറ്റു രണ്ട് ഫോട്ടോകളും ഐടിബിപി പങ്കുവെച്ചിട്ടുണ്ട്. പോലീസ് സേനയുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തതിന് ശേഷമുള്ള ചിത്രങ്ങളാണ് ഇവ. ഒന്ന് അച്ഛനും അമ്മ ബിംലേഷ് നിംബാഡിയയ്‌ക്കൊപ്പം നിൽക്കുന്നതും മറ്റൊന്ന് അച്ഛനും മകളും ഒരുമിച്ചുള്ള ഫോട്ടോയുമാണ്. ഫോട്ടോ പങ്കുവെച്ച നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തത്. 21,000-ലധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചു. നിരവധി മാധ്യമങ്ങൾ വാർത്ത ഷെയർ ചെയ്യുകയും ചെയ്തു.

ഹൃദയസ്പർശിയായ കമന്റുകൾ കൊണ്ടും ആശംസകൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനവും ധൈര്യവുമാണ് അപേക്ഷ എന്നാണ് കമന്റുകൾ. അപേക്ഷയെ ഓർത്തു അഭിമാനിക്കുന്നു എന്നും ഭാഗ്യവാനായ അച്ഛൻ എന്നും കമന്റുകൾ വന്നിട്ടുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here