പഞ്ചാബില്‍ 117 സീറ്റിലും ഒറ്റയ്ക്കുമത്സരിക്കുമെന്ന് ബിജെപി

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 117 സീറ്റിലും ബിജെപി ഒറ്റയ്ക്കുമത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മ. ഡല്‍ഹിയില്‍ ചേര്‍ന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
117 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ബിജെപി അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനും സംഘടനാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുമായി ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുമെന്നും അശ്വിനി ശര്‍മ പറഞ്ഞു.
നേരത്തെ പഞ്ചാബില്‍ ബിജെപി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി അധ്യക്ഷന്റെ പുതിയ പ്രഖ്യാപനം സഖ്യമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. 10 വര്‍ഷത്തെ അകാലിദള്‍-ബിജെപി സഖ്യ ഭരണത്തിനുശേഷം 2017ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി കോണ്‍ഗ്രസാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.
അതിനിടെ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. ഇന്ധനവിലയും മൂല്യവര്‍ധിത നികുതിയും കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.
Story Highlights : 2022 election in panjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here