ഭരിക്കുന്നത് അഴിമതി രഹിത സര്‍ക്കാര്‍; ഡിജിറ്റല്‍ ഇന്ത്യയിലൂടെ എല്ലാം സുതാര്യമെന്ന് ധനമന്ത്രി; കോണ്‍ഗ്രസിനും വിമര്‍ശനം

രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനൊപ്പം പ്രതിപക്ഷത്തിനുനേരെ ധനമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വാക്‌സിനേഷന്‍ നേട്ടത്തില്‍ നമ്മുടെ രാജ്യത്തെ ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കുമ്പോള്‍, വാക്‌സിനേഷനെ പറ്റി പ്രതിപക്ഷം ആദ്യംമുതലേ ഉന്നയിച്ചത് വിമര്‍ശനങ്ങളാണ്, ധനമന്ത്രി ആരോപിച്ചു.
വാക്‌സിനേഷനില്‍ നൂറുകോടി കടന്ന നേട്ടം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. വാക്‌സിനേഷനും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്കുമായി 36000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ നിന്നും നീക്കിവച്ചതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിരോധ സേനയിലും കരസേനയിലും സ്ത്രീകളുടെ വരവും സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതും കേന്ദ്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമായാണ്. സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് തങ്ങളുടെ മുദ്രാവാക്യമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് നയം, ജമ്മുകശ്മീരിന്റെ വികസനം എന്നിവയും ധനമന്ത്രി ഊന്നിപ്പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മുകശ്മീര്‍ ഭീകരവാദത്തില്‍ നിന്ന് വികസനത്തിലേക്ക് നീങ്ങുകയാണ്. 2004 നും 2014 നും ഇടയില്‍ ജമ്മുകശ്മീരില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 2,081 പേര്‍ കൊല്ലപ്പെട്ടു. 2014 മുതല്‍ 2021 സെപ്റ്റംബര്‍ വരെ 239 പേര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടപ്പെട്ടത്’. ധനമന്ത്രി ചൂണ്ടിക്കാട്ടി.
Read Also : പ്രധാനമന്ത്രിയായാൽ ആദ്യം എന്ത് ചെയ്യും? മറുപടിയുമായി രാഹുൽ ഗാന്ധി; വിഡിയോ
ഈ വര്‍ഷം ജമ്മുകശ്മീരില്‍ ആരംഭിച്ച 28,400 കോടിയുടെ വ്യവസായ പ്രോത്സാഹന പദ്ധതിയെയും ധനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. അഴിമതി രഹിത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഡിജിറ്റല്‍ ഇന്ത്യയിലൂടെ എല്ലാം സുതാര്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഒരു ദിവസം നീണ്ടുനിന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഡല്‍ഹിയില്‍ അവസാനിച്ചു.
Story Highlights : niramala sitharaman, bjp, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here