‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെട്ടു’; എല്‍ഡിഎഫിന് നന്ദി പറഞ്ഞ് ജോസ് കെ മാണി
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എംപി. കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുനടന്ന തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി. ജോസ് കെ മാണിക്ക് 96 വോട്ടും ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ദേശീയ രാഷ്ട്രീയ സാഹചര്യം നിര്‍ണായകമാണെന്ന് പറഞ്ഞ ജോസ് കെ മാണി പാലായില്‍ മുഴുവന്‍ സമയവും ഉണ്ടാകുമെന്നും പ്രതികരിച്ചു.
‘ ഇടതുപക്ഷ നേതൃത്വത്തോടും പ്രവര്‍ത്തകരോടും ജനപ്രതിനിധികളോടുമുള്ള നന്ദി അറിയിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓരോ നിയമനിര്‍മാണവും ഭേദഗതികളുമൊക്കെ നമ്മുടെ ജനാധിപത്യത്തെ തകര്‍ക്കുന്ന രീതിയിലേക്കുള്ളതാണ്. ഈ ഘട്ടത്തില്‍ പാര്‍ലമെന്റിലെ പ്രതിനിധികളുടെ ഇടപെടല്‍ കൂടുതല്‍ പ്രസക്തമാകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ വിജയത്തിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ കൂടുതല്‍ വിപുലീകരിക്കപ്പെടുകയാണ്. ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
Read Also : ജോസ് കെ മാണി രാജ്യസഭയിലേക്ക്
ജോസ് കെ മാണി രാജിവച്ച ഘട്ടത്തില്‍ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9ന് ആരംഭിച്ച വോട്ടെടുപ്പ് നാല് മണിയോടെ അവസാനിച്ചു. 99 പ്രതിനിധികളാണ് എല്‍ഡിഎഫിന് ഉള്ളത്. 2024 വരെയാണ് രാജ്യസഭാംഗമായി ജോസ് കെ മാണിയുടെ കാലാവധി. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്‍കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയത്.
Read Also : കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു; പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ
അതിനിടെ വോട്ടെണ്ണല്‍ നടക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. എല്‍ഡിഎഫിന്റെ ഒരു വോട്ടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആദ്യ പിന്തുണ ആര്‍ക്കാണോ ആ പേരിനുനേരെ ഒന്ന് എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ആകെ 137 വോട്ടുകളാണ് പോള്‍ ചെയ്തത്.
Story Highlights : jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here