കോലിയും പൂജാരയും ഡക്ക്; ന്യൂസീലൻഡിനെതിരെ ഇന്ത്യ പൊരുതുന്നു
ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ചായക്ക് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ചേതേശ്വർ പൂജാരയും റണ്ണെടുക്കാതെ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ഇന്ത്യക്കായി മായങ്ക് അഗർവാൾ (52) പുറത്താവാതെ നിൽക്കുകയാണ്. ശുഭ്മൻ ഗിൽ (44) ഫിഫ്റ്റിക്കരികെ പുറത്തായി. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും അജാസ് പട്ടേൽ ആണ് വീഴ്ത്തിയത്. (india batting newzealand test)
മികച്ച തുടക്കമാണ് മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 80 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. കെയിൽ ജമീസണും ടിം സൗത്തിയും ചേർന്ന പേസ് സഖ്യത്തെ ഫലപ്രദമായി നേരിട്ട ഇന്ത്യൻ ഓപ്പണർമാർ ഇടക്കിടെ ബൗണ്ടറി ഷോട്ടുകളും കണ്ടെത്തി. സ്പിന്നർമാർ പന്തെടുത്തതോടെ റൺ റേറ്റ് കുറഞ്ഞു. ഏറെ വൈകാതെ കൂട്ടുകെട്ട് തകരുകയും ചെയ്തു. ഗില്ലിനെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ച അജാസ് ന്യൂസീലൻഡിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൻ്റെ അടുത്ത ഓവറിൽ പൂജാരയെയും കോലിയെയും പൂജ്യത്തിനു പുറത്താക്കിയ അജാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. മൂന്ന് ഓവറുകൾക്കിടയിൽ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് എന്ന നിലയിൽ നിന്ന് 3 വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
Read Also : രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യും; സിറാജും ജയന്ത് യാദവും കളിക്കും
നാലാം വിക്കറ്റിൽ മായങ്ക് അഗർവാളിനു കൂട്ടായി ശ്രേയാസ് അയ്യർ എത്തിയതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. അപരാജിതമായ 31 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തിരിക്കുന്നത്. ചായയ്ക്ക് മുൻപുള്ള അവസാന ഓവറിൽ ഒരു ബൗണ്ടറിയിലൂടെ തൻ്റെ അഞ്ചാം ടെസ്റ്റ് ഫിഫ്റ്റിയും മായങ്ക് കുറിച്ചു.
ഇന്ത്യൻ ടീമിൽ പരുക്കേറ്റ് ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയ്ക്ക് പകരം ജയന്ത് യാദവും ടീമിലെത്തി. വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും പരുക്കേറ്റ് പുറത്താണ്. കിവീസ് നിരയിൽ പരുക്കേറ്റ നായകൻ കെയിൻ വിൽല്ല്യംസണു പകരം ഡാരിൽ മിച്ചൽ കളിക്കും.
Story Highlights : india batting newzealand test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here