വായ്പ നൽകിയില്ല; യുവാവ് ബാങ്കിനു തീയിട്ടു
വായ്പ നൽകാത്തതിൽ അരിശം പൂണ്ട യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. സംഭവത്തിൽ 33കാരനായ വസീം ഹസ്രത് സാബ് മുല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. വായ്പ നൽകാനാവില്ലെന്ന് ബാങ്ക് അറിയച്ച ദിവസം രാത്രിയാണ് ഇയാൾ ബാങ്കിനു തീവച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കാനറ ബാങ്കിൻ്റെ ഹേഡുഗോണ്ട ബ്രാഞ്ചിലാണ് വസീം വായ്പയ്ക്ക് അപേക്ഷ നൽകിയിരുന്നത്. എന്നാൽ, ഏറെ ബുദ്ധിമുട്ടി രേഖകളൊക്കെ ശരിപ്പെടുത്തി അപേക്ഷ നൽകിയ ഇയാൾക്ക് വായ്പ നൽകാനാവില്ലെന്ന് ബാങ്ക് നിലപാടെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് തിരിച്ചടവ് ശേഷിയില്ല എന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അപേക്ഷ തള്ളിയത്. സിബിൽ സ്കോർ വളരെ കുറവാണെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിൻ്റെ വിശദീകരണത്തിൽ കുപിതനായ ഇയാൾ രാത്രി ബാങ്കിലെത്തി ജനൽ തകർത്ത് അകത്തേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. പുക ഉയരുന്നത് കണ്ട നാട്ടുകാർ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചു. തീയിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വസീമിനെ നാട്ടുകാർ തന്നെ പിടികൂടി എന്നാണ് റിപ്പോർട്ടുകൾ.
തീപിടുത്തതിൽ 12 ലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. അഞ്ച് കംപ്യൂട്ടറുകൾ, ഫാനുകൾ, ലൈറ്റുകൾ, പാസ്ബുക്ക് പ്രിന്റർ, നോട്ടെണ്ണൽ മെഷീൻ, രേഖകൾ, സിസിടിവി, ക്യാഷ് കൗണ്ടർ എന്നിവയെല്ലാം നശിച്ചു എന്ന് പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 436, 435, 477 വകുപ്പുകൾ പ്രകാരം പൊലീസ് വസീമിനെതിരെ കേസെടുത്തു.
Story Highlights : lone rejected man sets fire bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here