മാറിയ രാഷ്ട്രീയ സാഹചര്യം; മത്സരിക്കാനില്ലെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്

സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് മത്സരിക്കാനില്ലെന്ന്
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കി അധ്യക്ഷൻ ജെ പി നഡ്ഡയ്‌ക്ക് കത്തയച്ചു. “സംസ്ഥാനത്ത് കാവൽ മാറ്റമുണ്ട്. പുഷ്‌കർ സിംഗ് ധാമിയിലൂടെ ഒരു യുവ നേതാവിനെ ലഭിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കരുതുന്നു. എന്റെ വികാരങ്ങൾ ഞാൻ പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നു. “- ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.
അതേസമയം, ബിജെപി വിട്ട മുൻ മന്ത്രി ഹരാക് സിംഗ് റാവത്തിന്റ കോൺഗ്രസ് പ്രവേശനം മുൻമുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ എതിർപ്പിനെത്തുടർന്ന് അനിശ്‌ചിതത്വത്തിലായി. ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരിക്കെ 2016ൽ വിജയ് ബഹുഗുണയുടെ നേതൃത്വത്തിൽ ഹരക് സിങ് അടക്കം എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെടലിൽ റാവത്ത് പിന്നീട് ഭൂരിപക്ഷം തെളിയിച്ചു. ഈ സംഭവത്തിൽ നൂറുവട്ടം ഹരീഷ് റാവത്തിനോട് മാപ്പുചോദിക്കുന്നതായി ഹരക് സിങ് റാവത്ത് പറഞ്ഞിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് , സംസ്ഥാന ചുമതലയുള്ള ദേവേന്ദ്ര യാദവ് എന്നിവർ ഹരക് സിംഗിനെ തിരിച്ചെടുക്കണമെന്ന നിലപാടിലാണ്.
Read Also : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
ഇതിനിടെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി പുറത്തിറക്കിയിരുന്നു. 59 മണ്ഡലങ്ങളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സിറ്റിങ് സീറ്റായ ഖട്ടിമ നിന്ന് തന്നെ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറിയ സരിത ആര്യയാണ് നൈനിറ്റാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 18 പേർ പുതുമുഖങ്ങളും, ആറു പേർ വനിതകളുമാണ്. ശേഷിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികൾക്കായി അവസാനഘട്ട ചർച്ചയിലാണ് ബിജെപി.
Story Highlights : Ex Chief Minister Trivendra Rawat Offers Not To Contest Uttarakhand Polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here