സില്‍വര്‍ ലൈന്‍- സാമൂഹികാഘാത പഠനത്തിന് കണ്ണൂരില്‍ തുടക്കം

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം തുടങ്ങി. പയ്യന്നൂര്‍ കണ്ടങ്കാളിയിലാണ് സര്‍വേ തുടങ്ങിയത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് വിവര ശേഖരണം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത് സര്‍വീസസ് ആണ് പഠനം നടത്തുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വൊളണ്ടിയര്‍മാര്‍ വീടുകളിലെത്തും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോകുന്ന 61. 7 കിലോ മീറ്റര്‍ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളില്‍ സര്‍വ്വേ നടത്തിയും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേട്ടും റിപ്പോര്‍ട്ട് 100 ദിവസത്തിനകം സമര്‍പ്പിക്കാനാണ് ഏജന്‍സിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മറ്റു ജില്ലകളിലും നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മേയില്‍ 11 ജില്ലകളിലെയും സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.’
Read Also : തേഞ്ഞിപ്പാലം പോക്സോ കേസ്; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
അതേസമയം പദ്ധതിക്കെതിരായ പ്രതിഷേധം പലയിടത്തും തുടരുകയാണ്.അങ്കമാലി എളവൂര്‍ പുളയനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്തുവച്ച നിലയില്‍ കണ്ടെത്തി. ആറ് സര്‍വേ കല്ലുകളാണ് ഇന്നലെ രാത്രിയോടെ പിഴുതുമാറ്റിയത്. പൊലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥര്‍ നാട്ടിയതായിരുന്നു പതിനഞ്ചോളം സര്‍വേ കല്ലുകള്‍. ജനവാസ മേഖലകളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. കഴിഞ്ഞയാഴ്ച കണ്ണൂരിലെ മാടായിപ്പാറയിലും സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് സ്ഥാപിച്ചിരുന്നു. ഏഴ് സര്‍വേ കല്ലുകളാണ് റോഡരുകില്‍ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയില്‍ സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതില്‍ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകള്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights : k rail silver line, kannur, social impact study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here