രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍; രാഷ്ട്രീയ പകപോക്കലെന്ന ആരോപണത്തിനെതിരെ റവന്യുമന്ത്രി

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റവന്യുമന്ത്രി കെ രാജന്‍. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കുന്നത്. വിഷയത്തില്‍ എം.ഐ രവീന്ദ്രനോട് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
പട്ടയങ്ങള്‍ റദ്ദാക്കുന്ന വിഷയത്തില്‍ റവന്യുവകുപ്പ് നീക്കം സംശയകരമെന്നായിരുന്നു മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന നീക്കം സംശയകരമാണ്. വിഷയത്തില്‍ റവന്യൂമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെയാണെന്നും എംഐ രവീന്ദ്രന്‍ പറഞ്ഞു.
പട്ടയം റദ്ദാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ രാജന്‍ ഇന്നലെയും രംഗത്തെത്തിയിരുന്നു. പട്ടയം റദ്ദാക്കാന്‍ തീരുമാനമെടുത്തത് 2019ലെ മന്ത്രിസഭയാണെന്ന് അദ്ദേഹം വിശദീകരിച്ചു. പട്ടയത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് നടപടി. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ നികുതി അടയ്ക്കാന്‍ പോലുമോ കഴിയുന്നില്ല. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം രവീന്ദ്രന്‍ പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കെയെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. 2019 ജൂണ്‍ 17 ലെ ഉന്നതതല യോഗത്തിന്റെ മിനുട്‌സ് ട്വന്റിഫോറിന് ലഭിച്ചു. പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍. നല്‍കിയ പട്ടയങ്ങള്‍ പ്രത്യേകം പരിശോധിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് അഞ്ചംഗ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. അനര്‍ഹരായവരുടെ പട്ടയം റദ്ദാക്കും. അര്‍ഹര്‍ക്ക് പുതിയ പട്ടയം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
Read Also : ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള വ്യകതമായ തെളിവുകൾ കോടതിയിലുണ്ട്; സംവിധായകൻ ബൈജു കൊട്ടാരക്കര
1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കാനൊരുങ്ങുന്നത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Story Highlights : raveendran pattayam, k rajan , MI raveendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here