Advertisement

അലസ ജീവിതപ്രേമി ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി ജലീൽ

February 3, 2022
Google News 1 minute Read

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും വിമർശനം ആവർത്തിച്ച് കെ ടി. ജലീൽ. അലസ ജീവിത പ്രേമിയെന്നാണ് ഇപ്പോഴത്തെ പരിഹാസം. സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ എന്നും കെ ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരള ഹൈകോടതിയിലും ഡൽഹി കോടതിയിലും ന്യായാധിപൻ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു.

സുപ്രിം കോടതി ജഡ്‌ജിയായിരുന്ന മൂന്നര വർഷ കാലയളവിൽ പറഞ്ഞത് 7 വിധികൾ മാത്രം.ഒപ്പ് വെച്ച വിധി ന്യായങ്ങൾ തയാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ എന്നും ജലീൽ പരിഹസിച്ചു. അലസ ജീവിതപ്രേമി ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികളെന്നും കെ ടി ജലീൽ വിമർശിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ സുധാംശു രഞ്ജിത്തിന്റെ പുസ്‌തകത്തെ ഉദ്ധരിച്ചാണ് വിമർശനം. ജസ്റ്റിസ് vs ജുഡിഷ്യറി എന്ന പുസ്‌തകത്തിലെ വരികൾ ഉദ്ധരിച്ചാണ് പുതിയ ആരോപണം.

Read Also : ഞാൻ ഇപ്പോഴും ഏറ്റവും ഭീതിയോടെ ഓർക്കുന്ന നിമിഷങ്ങളിൽ ഒന്ന് ഇതാണ്; ജീവനുമായി പോരാടിയ നിമിഷത്തെ കുറിച്ച് വാവ സുരേഷ്

മുമ്പും പലവട്ടം ജലീൽ സിറിയക് ജോസഫിനെതിരെ വിമ‍ർശനവുമായി രം​ഗത്തെത്തിയിരുന്നു. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളെന്നായിരുന്നു ആദ്യ വിമർശനം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചിരുന്നു.

സുപ്രിം കോടതിയിൽ മൂന്നര കൊല്ലത്തിൽ ആറ് കേസുകളിൽ മാത്രം വിധി പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനെന്നും വിമർശനമുന്നയിച്ച് ജലീൽ രണ്ടാമതും രം​ഗത്തെത്തിയിരുന്നു. തനിക്കെതിരായ ലോകായുക്ത കേസിൽ വെളിച്ചത്തെക്കാൾ വേഗതയിൽ വിധി പറഞ്ഞുവെന്നും കെ ടി ജലീൽ അന്ന് ഫേസ്ബുക്കിൽ കുറിച്ചു.

കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

“അലസ ജീവിത പ്രേമി”ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ!! വിധി പറഞ്ഞതോ ഏഴേഏഴ്!!!
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച “Justice versus Judiciary” എന്ന പുസ്തകത്തിൽ സുധാംഷു രൻജൻ എഴുതുന്നു:

“ദീർഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളിൽ തീർപ്പു കൽപ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹർ ലാൽ ഗുപ്ത താക്കീത് ചെയ്തിരുന്നു.

ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.
എന്നിട്ടും ഉത്തർഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കർണാടകയിലും അതേ പദവിയിൽ എത്തിപ്പെട്ടു.
അപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനശൈലി അതുപോലെ തന്നെ തുടർന്നു.

ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നൽകി. 2008 ജൂലൈ 7 മുതൽ 2012 ജനുവരി 27 വരെയുള്ള (മൂന്നര വർഷം) സേവനകാലയളവിൽ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുൾപ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.

ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാനനാളുകളിലാണ് മേൽപ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.

അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എൻഎച്ച്ആർസി (ദേശീയ മനുഷ്യാവകാശ കമ്മീഷൻ) അംഗത്വം സമ്മാനിക്കുകയായിരുന്നു”(പേജ് 260)

Story Highlights : kt-jaleel-again-against-justice-cyriac-joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here