ബജറ്റ് ഊന്നല്‍ കൊടുത്തത് രാജ്യത്തിന്റെ ഹരിത ഭാവിയ്ക്ക്; വിശദീകരിച്ച് പ്രധാനമന്ത്രി

കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും പരമപ്രാധാന്യം നല്‍കിക്കൊണ്ട് സുസ്ഥിര വികസനം സാക്ഷാത്കരിക്കുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിലൂടെ സമസ്ത മേഖലയുടേയും ഹരിത ഭാവി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ബജറ്റ് തയ്യാറാക്കിയതെന്ന് മോദി പറഞ്ഞു. അന്താരാഷ്ട്ര വിള ഗവേഷണ കേന്ദ്രത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയില്‍ പരമ്പരാഗത രീതികളും സാങ്കേതിക വിദ്യയും കൂട്ടിയിണക്കിയുള്ള മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ബജറ്റിലൂടെ പ്രോത്സാഹനം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘സമസ്ത മേഖലകളുടേയും ഹരിത ഭാവി ഉറപ്പുവരുത്തുന്നത് പരമപ്രധാനമാണ്. കര്‍ഷകരേയും സാധാരണക്കാരേയും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപത്തുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്‌ത്രോസുകള്‍ വികസിപ്പിക്കാനും മലിനീകരണം തടയാനും സര്‍ക്കാര്‍ നയരൂപീകരണം നടത്തിവരികയാണ്.’ നരേന്ദ്രമോദി പറഞ്ഞു.
പ്രകൃതിക്കും ഹരിത ഭാവിക്കും അനുയോജ്യമായ രീതിയില്‍ ജീവിതശൈലി ചിട്ടപ്പെടുത്താനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മോദി പറഞ്ഞു. കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുമെന്നും മോദി വ്യക്തമാക്കി.
പ്രകൃതിദത്ത കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നയരൂപീകരണവും ബജറ്റിന്റെ ഭാഗമായിരുന്നു. പുനരുപയോഗിക്കാനാകുന്ന ഊര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here