‘യുപിയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ദീദിക്ക് വാക്കുനല്‍കി’; മമതയെ സ്വാഗതം ചെയ്ത് അഖിലേഷ്
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ ഭരണകക്ഷിയായ ബിജെപിക്കെതിരെ വലിയ പോരാട്ടത്തിന് തയ്യാറെടുക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ലഖ്‌നൗവിലെത്തി. സംസ്ഥാനത്തെത്തിയ മമത ബാനര്‍ജിയെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഊഷ്മളമായി സ്വാഗതം ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ തങ്ങള്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ദീദിക്ക് വാക്കുനല്‍കിയെന്ന് മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
‘പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ ഒറ്റക്കെട്ടായി അവരെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഇത് തന്നെ ആവര്‍ത്തിക്കും’. മമത ബാനര്‍ജിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയെ പരോക്ഷമായി പരാമര്‍ശച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്‍പായി ഫെബ്രുവരി എട്ടിന് നടക്കുന്ന സംയുക്ത റാലിയിലും പത്രസമ്മേളനത്തിലും അഖിലേഷ് യാദവിനൊപ്പം മമത ബാനര്‍ജിയും പങ്കെടുക്കുമെന്നാണ് വിവരം. 2017ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും മമത സമാജ്‌വാദി പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു.
ബിജെപിയെ സംബന്ധിച്ച് അതീവ നിര്‍ണായമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിലേത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികളുമായി തൃണമൂല്‍ കോണ്‍ഗ്രസ് കൈകോര്‍ക്കുമെന്ന് മമത ബാനര്‍ജി മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ നേരിട്ട് മത്സരരംഗത്തില്ലെങ്കിലും അഖിലേഷ് യാദവിനും സമാജ്‌വാദി പാര്‍ട്ടിക്കും തന്റെ സകല പിന്തുണയും നല്‍കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 7നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here