കർണാടകയിലെ ഹിജാബ് വിവാദം; കേസ് പരിഗണിക്കുന്നത് വിശാല ബെഞ്ചിലേക്ക് മാറ്റി

കർണാടകയിലെ ഹിജാബ് വിവാദ കേസ് പരിഗണിക്കുന്നത് വിശാല ബെഞ്ചിലേക്ക് മാറ്റി. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹിജാബ് നിരോധന വിഷയം വിശാല ബെഞ്ചിന് വിട്ടത്. പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് കോളജുകളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ പാസാക്കാൻ സിംഗിൾ ബെഞ്ച് വിസമ്മതിക്കുകയും വിശാല ബെബഞ്ചിന് വിടുകയുമായിരുന്നു.
ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കോളജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.
ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. കാവി ഷാളും കാവി തൊപ്പിയും ധരിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈസ്സ്കൂളുകളും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി നല്‍കി. സമാധാനം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്നും വികാരങ്ങള്‍ മാറ്റിനിര്‍ത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കര്‍ണാടക ഹൈക്കോടതി ചൂണ്ടികാട്ടി.
Read Also : കർണാടക ഹിജാബ് വിവാദം; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ
ഇതിനിടെ കർണാടകയിൽ ഹിജാബ് തർക്കം രൂക്ഷമാകുന്നതിനിടെ ബുർഖ ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞ സംഭവത്തെ അപലപിച്ച് പാകിസ്താൻ രംഗത്തുവന്നു . സംഭവം മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇന്ത്യയിൽ നടക്കുന്നത് ഭയാനകമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എച്ച് ഫവാദ് ഹുസൈനും അറിയിച്ചു.
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികലെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. മുസ്ലിങ്ങളെ ന്യുനപക്ഷമായി കാണിക്കാനുള്ള ഇന്ത്യൻ ഭരണകൂട പദ്ധതിയുടെ ഭാഗമാണിതെന്ന് ലോകം തിരിച്ചറിയണമെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
Story Highlights: Karnataka hijab controversy HC refers case to larger bench
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here