ഗോവ നാളെ പോളിങ് ബൂത്തിലേക്ക്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; വിധി പ്രവചനാതീതം

നാളെ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ഗോവയില്‍ വിധി പ്രവചനാതീതം. അഭിപ്രായ സര്‍വേകള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന.
വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിന്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം. പക്ഷേ, തൃണമൂല്‍ കോണ്‍ഗ്രസ്സും ആംആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാര്‍ട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും സംസ്ഥാനത്ത് നിര്‍ണായകമായിരിക്കും.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. പദയാത്രകള്‍ ഉപാധികളോടെ നടത്താനും അനുമതി നല്‍കുന്നുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം എട്ട്മണി വരെ നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്.
Read Also : പ്രിയങ്ക ഗാന്ധി ഇന്ന് പഞ്ചാബിൽ പ്രചരണത്തിനെത്തും
കഴിഞ്ഞ ദിവസവും പ്രചാരണ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ത്തി. അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. ഔട്ട്‌ഡോര്‍ വേദികളില്‍ പരമാവധി ശേഷിയുടെ 30 ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.
Story Highlights: Goa election 2022, assembly election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here