കോട്ടയം പ്രദീപിന് അന്ത്യാഞ്ജലി; മൃതദേഹം വീട്ടിലെത്തിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മൃതദേഹം കുമാരനല്ലൂരിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്കെത്തുന്നത്.
പ്രദീപിനെ അനുസ്മരിച്ചുകൊണ്ട് മലയാള സിനിമാലോകത്തുള്ളവര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍. വാസവന്‍ എന്നിവരും കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്നു പുലര്‍ച്ചെ നാലിനാണ് കോട്ടയം പ്രദീപ് (61) വിടവാങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം കുമാരനല്ലൂരാണ് അദ്ദേഹത്തിന്റെ വീട്. ജനിച്ചതും വളര്‍ന്നതും കോട്ടയം തിരുവാതുക്കലാണ്. സ്‌കൂളും കോളജുമൊക്കെ കോട്ടയത്തായിരുന്നു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
എന്‍.എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജില്‍ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കേരളത്തിലെ പല വേദികളില്‍ അദ്ദേഹം ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിഫിലിമില്‍ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് സിനിമയില്‍ അവസരം ലഭിക്കുന്നത്.
Story Highlights: Tribute to Kottayam Pradeep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here