കെ.എസ്.ഇ.ബി സമരം ഒത്തുതീര്‍പ്പായി

കെ.എസ്.ഇ.ബി ഇടത് സംഘടനകളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായി. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കണമെന്ന സമരക്കാരുടെ ആവശ്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന് പുറമേ ഇലക്ട്രിക് കാര്‍ പര്‍ച്ചേസ് ചെയ്യുന്ന കാര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒഴിവാക്കി പുറത്തുനിന്ന് സോഫ്റ്റ്‌വെയര്‍ വാങ്ങുന്ന കാര്യം തുടങ്ങിയ വിഷയങ്ങളില്‍ സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സമരം നടത്തുന്ന സംഘടനകളോട് ചെയര്‍മാനുമായി ചര്‍ച്ച നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടര്‍ന്ന് വന്ന സമരമാണ് അവസാനിപ്പിക്കുന്നത്. ഇന്നലെ നടന്ന ഇടതുമുന്നണി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ വൈദ്യുതി മന്ത്രിയെ ചുമതലപ്പെടുത്തിയത്.
ഉച്ചയ്ക്ക് 12 മണിക്കാണ് സംഘടനാ നേതാക്കളുമായി വൈദ്യുത മന്ത്രി ചര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്നങ്ങളും പരിഗണിക്കുമെന്നും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നുമുള്ള ഉറപ്പാണ് മന്ത്രി സംഘടനകള്‍ക്ക് നല്‍കിയത്.
Read Also : നിശബ്ദരായി ഭരണപക്ഷം;ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണച്ചില്ല
കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഇടതുയൂണിയന്റെ പ്രധാന ആരോപണം. എന്നാല്‍ എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ അഴിമതിക്ക് ഇടതു യൂണിയനുകള്‍ കൂട്ടുനിന്നെന്നായിരുന്നു ചെയര്‍മാന്റെ ആരോപണം. ചെയര്‍മാന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ വിവാദം കനക്കുകയായിരുന്നു.
ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തിയ സമരം നീണ്ടുപോയ പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിന് ഇന്നലെ രാഷ്ട്രീയ ചര്‍ച്ച വിളിച്ചുചേര്‍ത്തത്.
ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തിയത്.
Story Highlights: KSEB strike was settled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here