Advertisement

നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ സ്‌കൂളില്‍ കയറ്റിയില്ല;
ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ കുറി വിവാദം

February 19, 2022
Google News 2 minutes Read

നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ മറ്റൊരു വിവാദം. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം. സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ഥിയെ കവാടത്തില്‍ തന്നെ അധ്യാപകര്‍ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളുണ്ടായി. ആചാരത്തിന്റെ ഭാഗമായുള്ള കുറി തൊടല്‍ അനുവദിക്കാനാവില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.

കാവി ഷാളിനും ഹിജാബിനും മാത്രമാണ് നിരോധനമുള്ളതെന്നും കുറി തൊടുന്നതിന് ഒരു കോടതിയും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു. തുടര്‍ന്ന് അധ്യാപകരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍ കുറി മായ്ച്ചാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്ന് അധ്യാപകര്‍ പറഞ്ഞു. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇതോടെ ക്ലാസ് ബഹിഷ്‌കരിക്കുകയായിരുന്നു. അതിന് പിന്നാലെ പ്രതിഷേധവുമായി ബജറംഗ്ദള്‍ പ്രവര്‍ത്തകരും രംഗത്തെത്തി. അധ്യാപകരും ബജറംഗ്ദള്‍ പ്രവര്‍ത്തകരും തമ്മിലും വാക്കുതര്‍ക്കമുണ്ടായി.

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഹൈക്കോടതി വിധി വൈകുന്ന ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ പല ഇടങ്ങളിലായി ഉണ്ടാവുന്നുണ്ട്. കാവി ഷാളിനും ഹിജാബിനും പിന്നാലെ പൊട്ടു തൊടുന്ന വിഷയവും ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.

Read Also : ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല; കോളേജ് അദ്ധ്യാപിക രാജിവെച്ചു

ഉഡുപ്പിയിലെ വിദ്യാര്‍ഥിനികളാണ് ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് നിരുപദ്രവകരമായ മതാചാരമാണെന്ന് ഹര്‍ജിക്കാരായ വിദ്യാര്‍ഥിനികള്‍ കോടതിയില്‍ പറഞ്ഞു. കുറി തൊടുന്ന പോലെ, വളകള്‍ അണിയുന്ന പോലെ, ആര്‍ക്കും പ്രയാസമുണ്ടാക്കാത്ത ഒരു മത രീതി വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് നിരോധിച്ചിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു. ഹിജാബ് മുസ്ലിം മത ആചാരത്തിന്റെ ഭാഗമായി നിര്‍ബന്ധമുള്ളതല്ലെന്നും ഹിജാബ് ധരിക്കാത്ത ഒട്ടേറെ പേരുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇനി തിങ്കളാഴ്ചയും കോടതി ഹര്‍ജി പരിഗണിക്കും.

അതിനിടെ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞദിവസം രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു.

ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കുടക്, ഉടുപ്പി, ഷിമോഗ, കോലാര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Story Highlights: Student Told to Remove Tilak From Forehead To Enter Karnataka College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here