കണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി

കണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലപായാത്രയായി തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ മൃതദേഹം പൊതുദർശനത്തിനു വെക്കും. ഇതിനിടെ വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെ മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിക്കും. പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെയാവും സംസ്കാരച്ചടങ്ങുകൾ നടക്കുക. (kannur cpim murder haridas)
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധമാണ്. ഒരേ വെട്ടിൽ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : സിപിഐഎം പ്രവർത്തകന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം; കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി
വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജേഷിനെ കസ്റ്റഡിയിൽ എടുക്കുമെന്നും കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. ഹരിദാസ് വധക്കേസിൽ ഏഴു പേർ കസ്റ്റഡിയിലാണ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും ആർ. ഇളങ്കോ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് പേർക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവർ ബിജെപി – ആർഎസ് എസ് അനുഭാവികളാണ്. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാൻ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
തലശേരി ന്യൂമാഹിക്കടുത്ത് ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് റിപ്പോർട്ട്. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
Story Highlights: kannur cpim murder haridas update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here