മണിപ്പൂർ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ശക്തന് സീറ്റില്ല, സ്വതന്ത്രനായി മത്സരിക്കും

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് നിഷികാന്ത് സിംഗ് സപമിനെ ഒഴിവാക്കി. കെയ്‌ഷാംതോംഗ് മണ്ഡലത്തിലെ വോട്ടർമാരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ തീരുമാനം. നടപടിക്കെതിരെ മണിപ്പൂരിലുടനീളം വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംസ്ഥാന ബിജെപിയിലെ കരുത്തനായ നേതാവാണ് നിഷികാന്ത് സിംഗ്.
ഭരണകക്ഷിയായ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ സപം ഉൾപ്പെടുമെന്ന് ഉറപ്പായിരുന്നു. താൻ പിന്നോട്ട് പോകില്ലെന്നും ഒരു ബദൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടല്ല, സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങൾ ഒഴിവാക്കി ശാന്തത പാലിക്കാൻ സപം തന്റെ അനുയായികളോട് അഭ്യർത്ഥിച്ചു. മണിപ്പൂരിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി സംഗായ് എക്‌സ്പ്രസിന്റെ സ്ഥാപക-പ്രസാധകനും ജനപ്രിയ പൊതുപ്രവർത്തകനുമാണ് സപം.
ബിജെപിയിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 2022 ലെ തെരഞ്ഞെടുപ്പിനായി കെയ്‌ഷാംതോംഗ് നിയമസഭാ മണ്ഡലത്തിൽ പാർട്ടിയുടെ ബാനറിന് കീഴിൽ പ്രചാരണം നടത്തി വരികയായിരുന്നു. 2019ൽ പാർട്ടിയിൽ ഔദ്യോഗികമായി ചേർന്നതുമുതൽ മണിപ്പൂരിൽ ബിജെപിയുടെ മുൻനിരയിലാണ് അദ്ദേഹം. രാഷ്ട്രീയ പശ്ചാത്തലമില്ലാതെ അടുത്തിടെയാണ് സപം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത്. അദ്ദേഹത്തിന് വിദ്യാസമ്പന്നരായ നഗര വോട്ടർമാർക്കിടയിൽ ഗണ്യമായ അനുയായികളുണ്ട്.
ചെറുപ്പത്തിൽ ഒരു ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരനായിരുന്ന സപം ഇപ്പോൾ മണിപ്പൂരിന്റെ സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റാണ്. 23 കോടിയിലധികം ആസ്തിയുള്ള സപം, ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റുകളിലേക്ക് മത്സരിക്കുന്ന 173 സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനാണ്. സിറ്റിംഗ് നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎയും ബിരേന്റെ സിംഗ് സഖ്യ സർക്കാരിലെ മുൻ മന്ത്രിയുമായ ലാങ്‌പോക്ലക്‌പാം ജയന്തകുമാറാണ് സപമിന്റെ പ്രധാന എതിരാളി.
Story Highlights: bjp-strongman-denied-ticket-contests-as-independent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here