താമസവും ഭക്ഷണവും ഇന്ത്യൻ എംബസി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്; കീവിൽ നിന്ന് മലയാളി വിദ്യാർത്ഥിനി ആർദ്ര

യുക്രൈനിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിച്ച് മലയാളി വിദ്യാർത്ഥിനി ആർദ്ര. ഇന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു ആർദ്ര. വിമാനത്താവളം അടച്ചതോടെ യുക്രൈനിൽ നിന്ന് മടങ്ങാൻ കഴിഞ്ഞില്ല. റഷ്യ ആദ്യം ആക്രമണം നടത്തിയ കീവിൽ നിന്നാണ് വിദ്യാർത്ഥിനി പ്രതികരിച്ചത്. രാവിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. തുടർന്ന് വിമാനത്താവളം അടച്ചു. മറ്റ് യാത്രാമാർഗങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യൻ എംബസിയുടെ സഹായം തടിയെന്നും ആർദ്ര ട്വന്റിഫോറിനോട് പറഞ്ഞു.
രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോംബാക്രമണം കണ്ടിരുന്നു. ടാക്സി സർവീസുകളോ ബസുകളോ ലഭ്യമല്ല. താമസവും ഭക്ഷണവും ഇന്ത്യൻ എംബസി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഞങ്ങൾ നാല് പേരാണ് ഉള്ളത്. മൂന്ന് മലയാളികളും ഒരു നോർത്ത് ഇന്ത്യനും. ഏകദേശം 400 ലധികം ഇന്ത്യക്കാർ ഇവിടെയുണ്ടെന്നും ആർദ്ര വ്യക്തമാക്കി.
Read Also : യുക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ
അതേസമയം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ന് നിശ്ചയിച്ചിരുന്ന വിമാന സർവീസ് മുടങ്ങിയ സാഹചര്യത്തിലാണ് ശ്രമം. രക്ഷാ ദൗത്യത്തിന് വ്യോമസേന വിമാനം ഉപയോഗിക്കുന്നത് ആലോചിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മടങ്ങിയിരുന്നു. ഇരുപതിനായിരത്തോളം ഇന്ത്യക്കാർ യുക്രൈനിൽ തുടരുകയാണ്. യുക്രൈൻ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. യുക്രൈൻ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിൽ അപകടകരമായ സാഹചര്യമാണെന്നും ഐക്യരാഷ്ട്ര സഭ ഉടൻ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Story Highlights: ukraine russia conflict Malayalee student response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here