തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശ്രീലങ്കയെ പിടിച്ചുയർത്തി ക്യാപ്റ്റൻ; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം

ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റൺസ് നേടി. 74 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദാസുൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. (srilanka first innings india)
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളർമാരായ മുഹമ്മദ് സിറാജും ആവേശ് ഖാനും ശ്രീലങ്കയെ വിറപ്പിച്ചപ്പോൾ ആദ്യ നാല് ഓവറിൽ തന്നെ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് നഷ്ടമായി. ദനുഷ്ക ഗുണതിലക (0) സിറാജിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയപ്പോൾ പാത്തും നിസ്സങ്കയെയും (1) ചരിത് അസലങ്കയെയും (4) ആവേശ് വീഴ്ത്തി. ഇരുവരെയും യഥാക്രമം വെങ്കടേഷ് അയ്യരും സഞ്ജു സാംസണുമാണ് പിടികൂടിയത്. വെറും 18 റൺസാണ് പവർപ്ലേയിൽ ശ്രീലങ്കയ്ക്ക് നേടാൻ കഴിഞ്ഞത്.
Read Also : മൂന്നാം ടി-20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്; ഇന്ത്യൻ ടീമിൽ നാല് മാറ്റങ്ങൾ
പവർപ്ലേയ്ക്ക് ശേഷവും ശ്രീലങ്കൻ ഇന്നിംഗ്സ് ബാക്ക്‌ഫൂട്ടിലായിരുന്നു. ജെനിത് ലിയനഗെയെ (9) വിഷ്ണോയ് ക്ലീൻ ബൗൾഡാക്കി. ഇതോടെ ശ്രീലങ്ക 8.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലേക്ക് തകർന്നു. അഞ്ചാം വിക്കറ്റിൽ ദിനേഷ് ഛണ്ഡിമലും ദാസുൻ ഷനകയും ചേർന്ന കൂട്ടുകെട്ട് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 31 റൺസാണ് സഖ്യം കണ്ടെത്തിയത്. ഛണ്ഡിമൽ സാവധാനമാണ് കളിച്ചതെങ്കിലും ഷനക തുടർച്ചയായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി. 27 പന്തുകളിൽ 25 റൺസെടുത്ത ഛണ്ഡിമലിലെ ഹർഷൽ പട്ടേളിൻ്റെ പന്തിൽ വെങ്കടേഴ് അയ്യർ പിടികൂടി.
ഛണ്ഡിമൽ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ദിമുത് കരുണരത്നയെ ഒരു വശത്ത് നിർത്തി ഷനക കത്തിക്കയറി. അവസാന അഞ്ച് ഓവറുകളിൽ വിസ്ഫോടനാത്മക ബാറ്റിംഗ് പുറത്തെടുത്ത ഷനക വെറും 29 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 38 പന്തുകളിൽ 8 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 74 റൺസെടുത്ത ഷനക പുറത്താവാതെ നിന്നു.
Story Highlights: srilanka first innings india 3rd t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here