Advertisement

ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയം രാജ്യത്തിന് അപകടകരം: സീതാറാം യെച്ചൂരി

March 1, 2022
Google News 1 minute Read

ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിണ്. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.
നിയഭസഭ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളതെന്നും അത് കേരളത്തില്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഏറെ അപകടകരമായ ഒരു പ്രത്യേക ശാസ്ത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് അവരെ ഇല്ലാതാക്കുന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറയുന്നു.
എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രത്യേയശാസ്ത്രം അപകടരമാകുന്നത്. ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന രാജ്യത്തിന് എതിരാകുന്ന രാജ്യത്തിന്റെ ഐക്യത്തിനെതിരായിട്ടുള്ള എല്ലാ നയങ്ങള്‍ക്കുമെതിരേയുള്ള ബദല്‍ ഇടതുപക്ഷം മുന്നോട്ട്‌വെക്കുന്നു. മനുഷ്യജീവിതത്തിനെതിരായിട്ടുള്ള വഴികള്‍ അടക്കുന്നതിനെതിരേയുള്ള ബദലായിട്ടുള്ള രീതികള്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു. ഈ രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരായുള്ള ബദല്‍ മുന്നോട്ട് വെക്കുന്നു. ആ ബദല്‍ നയത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതുപക്ഷവും അപകടരമായി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തോന്നുന്നതെന്നും യെച്ചൂരി പറഞ്ഞു.

ബദല്‍ ശക്തിപ്പെടുത്തുക ലക്ഷ്യം

ഈ ബദല്‍ ശക്തിപ്പെടുത്തുകയെന്നതാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടും കേരളത്തിന്റെ വികസനകാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അത് ശരിയായ രീതിയില്‍ ബദല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടേയും ആര്‍എസ്എസിന്റെയും പ്രധാനമന്ത്രിയുടേയുമെല്ലാം രാജ്യത്തിനെതിരായ വെല്ലുവിളികളേയും നയങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാന്‍ ഇടതുപക്ഷത്തിനും കേരളത്തിനും കഴിയണം. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും യെച്ചൂരി.

രാജ്യത്ത് വലതുപക്ഷ ആക്രമണോത്സുക രാഷ്ട്രീയ മുന്നേറ്റം

പാര്‍ട്ടികോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനും ശേഷമുളള നാലുവര്‍ഷങ്ങളെന്നുള്ളത് വലതുപക്ഷ ആക്രമണോത്സുക രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാലമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഫാസിസ്റ്റ് ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി ഈ രാജ്യത്തെ പ്രത്യേകമായി ഒരു അവസ്ഥയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഒരു വശത്ത് ഉദാരവത്കരണ നയങ്ങള്‍ ശക്തിപ്പെടുന്നു. മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലിന് രൂപം നല്‍കുന്നു. ദല്ലാള്‍ സംവിധാനത്തിലൂടെ കോര്‍പ്പറേറ്റ് ബന്ധം ശക്തിപ്പെടുത്തികൊണ്ടിരിക്കുന്നു. അമിതാധികാര പ്രവണത എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു. പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇതാണ് ഈ നാലു വര്‍ഷത്തെ തീവ്രമായ വലതുപക്ഷ രാഷ്ട്രീയ ആധിപത്യത്തിന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമം

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവന്നത്. അന്നു മുതല്‍ സംഘടിതമായ ശ്രമങ്ങളിലൂടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമ്മുകാശ്മീര്‍ സംസ്ഥാനം ഇല്ലാതാക്കിയത്, ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തത്, പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെല്ലാം ഇതിന്റെ ഭാഗമാണ്. പൗരത്വ നിയമഭേദഗതി വഴി മതവും പൗരത്വവും തമ്മില്‍ ബന്ധപ്പെടുത്തി. അത് ഭരണഘടനാ അടിസ്ഥാന കാഴ്ചപ്പാടില്‍ നിന്നുള്ള പൂര്‍ണമായ വ്യതിയാനമാണ്. അതോടൊപ്പം ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്രമായ സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും ഒരിടവും നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ആ സ്വതന്ത്ര സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാര്‍ലമെന്റ് ജുഡീഷ്യറി ഇവയുടെയെല്ലാം സ്വതന്ത്രമായ നിലപാടിനെ മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ജ്യുഡീഷ്യറിയെ അട്ടിമറിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മിഷനെ പാര്‍ട്ടി സംവിധാനമാക്കി

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയുടെ ഉന്നത നീതി പീഡത്തിന് മുന്നില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യുന്നതിനെതിരേയും പൗരത്വ നിയമഭേദഗതി നിയമത്തിനെതിരേയുമുള്ള കേസുകള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ ആ കേസുകള്‍ കേള്‍ക്കാന്‍ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം രാഷ്ട്രീയമായ അഴിമതിയുടെ നിയമവത്കരണത്തിന്റെ വേദിയായിട്ടുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്കെതിരായ കേസും സുപ്രിംകോടതി കേട്ടിട്ടില്ല. തെരെഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു സ്വതന്ത്ര സ്ഥാപനമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഒടുവില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പോലും ഭരണകക്ഷി പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നു. അങ്ങനെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുമ്പോള്‍ അതിനെതിരേ നിലപാട് സ്വീകരിക്കാന്‍ കമ്മിഷന്‍ തയാറാകുന്നില്ല. ഒരു പാര്‍ട്ടി സംവിധാനമെന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷനും മാറി. രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജന്‍സികളായ സിബിഐയും ഇഡിയുമെല്ലാം രാഷ്ട്രീയ ഉപകരണങ്ങളും ആയുധങ്ങളുമായി മാറുകയാണ്. അവരുടെ രാഷ്ട്രീയ അജണ്ടയുടെ പ്രയോഗിത്തിന് നേതൃത്വം നല്‍കാനും ശ്രമിക്കുന്നു. 2019 അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്രസര്‍ക്കാര്‍ എല്ലാ ഭരണഘടനാ സ്വതന്ത്ര സ്ഥാപങ്ങളേയും അട്ടിമറിക്കുന്നു. ഫാസിസ്റ്റിക് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുരാഷ്ട്രയുടെ നിര്‍മിതിക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സര്‍ക്കര്‍ നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ ഇല്ലാതാക്കുകയെന്നത് പാര്‍ട്ടിയുടെ ലക്ഷ്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ബിജെപിയെ ഇല്ലാതാക്കാന്‍ കഴിയുവെന്ന് പാര്‍ട്ടി കരുതുന്നില്ല. യുക്തി ബോധനത്തിനടിസ്ഥിതമായി ശേഷി വര്‍ധിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.

ജനകീയ പ്രതിരോധങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു

ആക്രമണോത്സക രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുമ്പോഴും വലിയ ജനകീയ പ്രതിരോധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ചിലത് പെട്ടെന്നുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതും മറ്റ് ചിലത് സംഘടിതമായി ആസൂത്രണം ചെയ്യപ്പെട്ടവയുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഉയര്‍ന്നുവന്ന പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെട്ടുവന്ന ഒന്നാണ്. യുവക്കള്‍ ആ പോരാട്ടത്തില്‍ വ്യാപകമായി പങ്കുചേര്‍ന്നുവെന്നത് സവിശേഷമാണ്. ഒരു കൈയില്‍ ഇന്ത്യന്‍ പതാകയും മറുകൈയില്‍ ഭരണഘടനയുമേന്തി ഈ ഭരണഘടനയെ സംരക്ഷിക്കുമെന്നു പറഞ്ഞ് ചെറുപ്പക്കാര്‍ ആ പോരാട്ടത്തെ മുന്നോട്ട് കൊണ്ടു പോയി. കൊവിഡ് മഹാമാരി ആ പോരോട്ടത്തിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഈ കാലഘട്ടത്തിന് ഏറെ അനിവാര്യമായിരുന്നു അത്തരം പ്രക്ഷോഭങ്ങള്‍. രാജ്യത്ത് തൊഴിലാളി വര്‍ഗങ്ങളുടെ ഭാഗമായി വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു. അതിലേറെ ശ്രദ്ധേയും കര്‍ഷസമരത്തിന്റെ വിജയമാണ്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ വിജയം കൈവരിക്കാനായി എന്നത് വലിയ നേട്ടമാണ്. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനും റദ്ദുചെയ്യുന്നതിനും ഏകാധിപത്യ പ്രവണതയുള്ള മോദിയെ നിര്‍ബന്ധിതമാക്കാന്‍ ആ പോരാട്ടത്തിന് കഴിഞ്ഞു. സമരത്തിന്റെ തുടര്‍ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും പ്രധാന ആവശ്യം നേടിയെടുക്കാനായി എന്നത് ഏറെ നേട്ടം തന്നെയാണ്. ജനകീയമായ പോരാട്ടം രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് ഏറെ നിര്‍നിര്‍ണായകമാണ് എന്നാണ് ഇവ തെളിയിക്കുന്നത്. ഏകാതിപത്യ പ്രവണതകളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര ഗവണ്‍മെന്റിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം ഇത്തരം ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതാണ്. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറൈന്‍ഡ്രൈവില്‍ രാവിലെ 9.30 ന് മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയര്‍ത്തിയതോടെയാണ് പ്രതിനധി സമ്മേളനത്തിന് തുടക്കമായത്. വി.എസ്.അച്യുതാനന്ദന്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്.

12.15ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് നാലിന് നവകേരള സൃഷ്ടിക്കുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല.

ബുധനാഴ്ച രാവിലെ മുതല്‍ പൊതുചര്‍ച്ച തുടരും. വികസന കാഴ്ചപ്പാടിനെക്കുറിച്ചുള്ള നയരേഖ ചര്‍ച്ച വ്യാഴാഴ്ചയാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ. കൂടാതെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും.

Story Highlights: sitaram yechury cpim state confrence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here