ബിസിസിഐ വാർഷിക കരാർ: ഹാർദ്ദികിനെ തരം താഴ്ത്തി; സ്നേഹ് റാണ ഗ്രേഡ് സിയിൽ
ബിസിസിഐയുടെ വാർഷിക കരാർ പട്ടിക പുറത്തുവിട്ടു എന്ന് റിപ്പോർട്ട്. പുരുഷ, വനിതാ ക്രിക്കറ്റർമാരുടെ കരാർ പട്ടികയാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പുരുഷ താരങ്ങളായ ഇഷാന്ത് ശർമ്മ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, ഹർദിക് പാണ്ഡ്യ തുടങ്ങിയവരെ തരംതാഴ്ത്തി. യുവതാരം സ്നേഹ് റാണ ആദ്യമായി കരാർ പട്ടികയിൽ ഉൾപ്പെട്ടു. ഗ്രേഡ് സിയിലാണ് സ്നേഹ് റാണ ഇടം നേടിയത്. (bcci annual contract report)
ഇഷാന്ത്, രഹാനെ, പൂജാര എന്നീ താരങ്ങൾ ഗ്രേഡ് എയിൽ നിന്ന് ഗ്രേഡ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ബി ഗ്രൂപ്പിലായിരുന്ന സാഹയും എ ഗ്രൂപ്പിലായിരുന്ന ഹാർദ്ദികും സി ഗ്രൂപ്പിലേക്കാണ് തരംതാഴ്ത്തപ്പെട്ടത്. ഇതിൽ ഹാർദ്ദിക് ഒഴികെയുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിനു ശേഷം ഹാർദ്ദിക്ക് ടീമിൽ കളിച്ചിട്ടുമില്ല.
Read Also : വിരാട് കോലിയുടെ നൂറാം ടെസ്റ്റ്, അഭിനന്ദനവുമായി ഗാംഗുലി
ശിഖർ ധവാൻ ഗ്രേഡ് ബിയിലാണ്. ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരെ ഗ്രേഡ് സിയിലേക്ക് തരംതാഴ്ത്തി. അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നീ താരങ്ങളെ ഗ്രേഡ് സിയിൽ നിന്ന് ബിയിലേക്ക് ഉയർത്തി. ശ്രേയാസ് അയ്യറിനും ഗ്രേഡ് ബി കരാർ നൽകി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ, മുൻ ക്യാപ്റ്റൻ വിരാട് കോലി എന്നീ താരങ്ങളാണ് എ പ്ലസ് ഗ്രേഡ് കരാറിലുള്ളത്. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുൽ, മുഹമ്മദ് ഷമി, ആർ അശ്വിൻ തുടങ്ങിയവർ ഗ്രേഡ് എയിലാണ്.
വനിതാ ക്രിക്കറ്റർമാരിൽ ദീപ്തി ശർമ്മ, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവർ ഗ്രേഡ് ബിയിൽ നിന്ന് ഗ്രേഡ് എയിലെത്തി. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, പൂനം യാദവ് എന്നിവരും ഗ്രേഡ് എയിലാണ്. സ്നേഹ് റാണ ആദ്യമായി വാർഷിക കരാറിൽ ഇടം നേടി. ഗ്രേഡ് സിയിലാണ് സ്നേഹ് ഇടംപിടിച്ചത്. പൂജ വസ്ട്രാക്കറെ ഗ്രേഡ് സിയിൽ നിന്ന് ബിയിലേക്കുയർത്തി.
പുരുഷന്മാരുടെ എ പ്ലസ്, എ, ബി, സി ഗ്രേഡുകളിലുള്ള താരങ്ങൾക്ക് യഥാക്രമം 7 കോടി, 5 കോടി, 3 കോടി, ഒരു കോടി രൂപയാണ് വർഷത്തിൽ ലഭിക്കുക. വനിതകളുടെ എ, ബി, സി ഗ്രേഡിലുള്ള താരങ്ങൾക്ക് 50 ലക്ഷ, 30 ലക്ഷം, 10 ലക്ഷം രൂപയാണ് വാർഷിക പ്രതിഫലം.
Story Highlights: bcci annual contract report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here