ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ല; നാളെ 22 വിമാനങ്ങൾ എത്തും; വി മുരളീധരൻ
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാളെ 22 വിമാനങ്ങൾ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഖാർക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാൻ ശ്രമം തുടരുകയാണ്. 1300 ഇന്ത്യക്കാർ ഇതുവരെ അതിർത്തി കടന്നു. രക്ഷാദൗത്യം വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞ അദേഹം ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
യുക്രൈനിൽ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതമറിയിച്ചിരുന്നു. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ നിന്ന് ദൈർഘ്യം കുറഞ്ഞ മാർഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യൻ അതിർത്തികളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.
Read Also : 3,352 പേര്‍ സുരക്ഷിതമായി നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം
അതേസമയം യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യൻ പ്രതിനിധി സംഘത്തലവൻ വ്‌ളാദിമിർ മെഡിൻസ്‌കി അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് ചർച്ചയ്‌ക്കൊരുങ്ങുമ്പോൾ യുക്രൈൻ വ്യക്തമാക്കുന്നത്.
Story Highlights: Operation Ganga: 22 flights will arrive tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here