ഐ ലീഗില്‍ ചാമ്പ്യന്മാർ കളത്തിൽ; ഗോകുലം ഇന്ന് മുഹമ്മദൻ എസ്.സിയെ നേരിടും; കളി കാണാം തത്സമയം ട്വന്റിഫോറിൽ
ഐ ലീഗില്‍ ഇന്ന് കരുത്തന്മാർ കൊമ്പുകോർക്കും. വൈകിട്ട് 8.00ന് നൈഹാട്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ഗോകുലം എഫ്.സി മുഹമ്മദൻ എസ്.സിയെ നേരിടും. ടൂർണമെന്റിൽ തോൽവി അറിയാതെയാത്ത ഗോകുലം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാകും ഇന്നിറങ്ങുക. 24 ന്യൂസ് ചാനല്‍, യൂട്യൂബ്, വണ്‍ സ്പോര്‍ട്സ് ചാനല്‍, വണ്‍ സ്പോര്‍ട്സ് ഫേസ്ബുക് എന്നിവയിലൂടെ കളി തത്സമയം കാണാൻ കഴിയും. (Gokulamfc vs Mohammedan SC ileague live on 24)
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി 5 മത്സരങ്ങളിൽ 13 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ്. മുന്നേറ്റ നിരയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ലെച്ചര്‍, സ്ലോവേനിയന്‍ താരം ലൂക്ക മജ്‌സെന്‍ എന്നിവരാണ് ഗോകുലത്തിൻ്റെ കരുത്ത്. താഹിര്‍ സമാന്‍, ജിതിന്‍, മുഹമ്മദ് ഉവൈസ്,ലൂക്കാ എന്നിവര്‍ മികച്ച ഫോമിലാണ്.
“വളരെ പ്രധാനപ്പെട്ട മത്സരമാണ് ഇന്നത്തേത്. നമ്മുക്ക് ലീഗിൽ മുന്നിൽ വരുവാനുള്ള സുവർണാവസരമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നമ്മൾ 14 ഗോളുകളാണ് സ്കോർ ചെയ്തത്.” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ മണിപ്പൂരി ക്ലബ്ബായ ട്രാവു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഗോകുലം ഇന്നിറങ്ങുന്നത്. ട്രാവു എഫ്സിക്കെതിരെ 3-5-2 ശൈലിയില്‍ കളത്തിലിറങ്ങിയ ഗോകുലം രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. മലയാളി താരം ജിതിനായിരുന്നു ഗോകുലത്തിനായി ആദ്യം ഗോളടിച്ചത്.
ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ട്രാവു ഒപ്പമെത്തിയെങ്കിലും 18-ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം ലൂക്കാ മാജ്‌സെന്നിലൂടെ ഗോകുലം വീണ്ടും വലകുലുക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ഗോകുലം രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ മാജ്‌സെന്നിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ട്രാവു പൊരുതിയെങ്കിലും ഫലം കണ്ടില്ല. 15 ഗോളുമായി ഗോകുലം എഫ് സിയാണ് ഗോൾ വേട്ടയിൽ മുന്നിൽ.
മറുഭാഗത്ത് കേങ്കറെയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മുഹമ്മദൻ എസ്.സി എത്തുന്നത്. എന്നാൽ ഫോമില്ലായ്മ ടീമിന് തിരിച്ചടിയാണ്. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഐ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും കരുതലോടെ കളിക്കേണ്ടി വരുമെന്നും കോച്ച് ആൻഡ്രി ചെർണിഷോവ് പറഞ്ഞു.
Story Highlights: Gokulamfc vs Mohammedan SC ileague live on 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here