സമ്മര്‍ദമുണ്ടായിട്ടും ഇന്ധനവില കൂട്ടാത്ത 137 ദിവസങ്ങള്‍; എണ്ണ കമ്പനികളുടെ നഷ്ടം 19,000 കോടി രൂപ

യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില പെട്ടെന്ന് കുതിച്ചുയര്‍ന്നപ്പോഴും രാജ്യത്തെ ഇന്ധനവില വര്‍ധിക്കാതിരുന്ന 137 ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ക്കുണ്ടായത് 19000 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ബാരലിന് 25 ഡോളറെന്ന നിലയ്ക്ക് എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടായെന്നാണ് മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസസിന്റെ കണക്കുകള്‍ പറയുന്നത്. ഉത്തര്‍ പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് 137 ദിവസം ഇന്ധനവില കൂടാതിരുന്നതെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇന്ത്യയിലെ മുന്‍നിര ഇന്ധന റീട്ടെയിലര്‍മാരായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ ഈ ദിവസങ്ങളില്‍ വലിയ സമ്മര്‍ദം നേരിട്ടുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.(huge loss for oil companies during fuel price freeze)
അസംസ്‌കൃത എണ്ണവില ബാരലിന് 120 ഡോളര്‍ കടന്നപ്പോഴും 137 ദിവസങ്ങളില്‍ രാജ്യത്തെ ഇന്ധന റീടെയ്‌ലര്‍മാര്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോളത്തെ അന്താരാഷ്ട്ര വില നിലവാരം അനുസരിച്ച് വിലക്കൂട്ടിയില്ലെങ്കില്‍ എണ്ണക്കമ്പനികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
ഇന്ധനവില നാളെയും വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയും കൂട്ടും. ഇന്നലെ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ് രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമായിരുന്നു വില.
എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക.
അതുകൊണ്ട് വരും ദിവസങ്ങളിലും വില വര്‍ധന പ്രതീക്ഷിക്കാം. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.
റഷ്യയില്‍ നിന്നും കുറ!ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വര്‍ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
Story Highlights: huge loss for oil companies during fuel price freeze
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here