മതചട്ടക്കൂടിനെ വെല്ലുവിളിച്ച് വിവാഹം; രാഷ്ട്രീയ ബന്ധം കാരണം പഠിപ്പിച്ചിരുന്ന കോളജ് പൊലീസ് പൂട്ടിച്ചു, പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച പെണ്‍കരുത്ത്

‘അങ്കമാലി കല്ലറയില്‍ നമ്മുടെ സോദരരുണ്ടെങ്കില്‍, ആ കല്ലറയാണേ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും’ എന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തി ഒരു വിമോചന സമരകാലം കടന്നു പോയി. പഠനകാലത്തൊന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നില്ല ജോസഫൈന്റെ രാഷ്ട്രീയ പ്രവേശനത്തിന് വിമോചന സമരം മനസില്‍ സ്വാധീനം സൃഷ്ടിച്ചിരുന്നു.
വൈപ്പിന്‍കര മുരിക്കന്‍പാടത്താണ് ജനനം. അച്ഛന്‍ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കന്‍പാടം സെന്റ് മേരിസ് എല്‍പിഎസില്‍. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്‌കൂളില്‍നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളെജിലും.
Read Also : എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും
പഠനകാലത്തൊന്നും ജോസഫൈന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നില്ല. എങ്കിലും വിമോചന സമരം മനസില്‍ സ്വാധീനം സൃഷ്ടിച്ചിരുന്നു. മതചട്ടക്കൂടിനെ വെല്ലുവിളിച്ചായിരുന്നു വിവാഹം. പുരോഗമനവാദികളായ കോണ്‍ഗ്രസുകാര്‍ എം.എ.ജോണിന്റെ നേതൃത്വത്തില്‍ പരിവര്‍ത്തനവാദികളായി പ്രവര്‍ത്തിക്കുന്ന കാലം. ഭര്‍ത്താവ് പി.എ.മത്തായിയും പരിവര്‍ത്തനവാദി കോണ്‍ഗ്രസിലായിരുന്നു. എംഎ പാസായതിനു ശേഷം കുട്ടിക്കാനത്ത് സഭാ വക സ്‌കൂളില്‍ ടീച്ചറായി. പിന്നീട് ആ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയശേഷം സുഹൃത്തിനോടൊന്നിച്ച് പാലരല്‍ കോളജ് ആരംഭിച്ചു. കോളജില്‍ വന്നു പോകുന്ന ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ബന്ധം കാരണം പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് കോളജ് പൂട്ടി.
1976ലായിരുന്നു വിവാഹം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് പൊതുരംഗത്തേക്കിറങ്ങുന്നത്. വിവാഹിതയായി എത്തിയ അങ്കമാലിയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം. 1978ല്‍ ജോസഫൈന്‍ സിപിഐഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമായി. വനിതകള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറി. അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല ജില്ലയിലെയാകെ കമ്മ്യൂണിസ്റ്റ് പാര്‍ടി യോഗങ്ങളില്‍ ജോസഫൈന്റെ പ്രസംഗം ആവേശമായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാര്‍ഥിയായിരിക്കെ കൂറുപുലര്‍ത്തിയ ജോസഫൈനെയും മത്തായിയെയും സിപിഐഎമ്മിന്റെ പ്രധാന പ്രവര്‍ത്തകരാക്കാന്‍ മുന്‍കൈയെടുത്തത് പരേതനായ മുന്‍ സ്പീക്കര്‍ എ.പി.കുര്യനാണ്. കെഎസ്വൈഎഫിന്റെ ബ്ലോക്കുതല പ്രവര്‍ത്തകയായി യുവജനമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെഎസ്വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകള്‍ എന്ന ബഹുമതി പി.കെ.ശ്രീമതിക്കും ജോസഫൈനുമാണ്.
1978ല്‍ തലശ്ശേരിയില്‍ നടന്ന കെഎസ്വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായി. 1978മുതല്‍ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാര്‍ട്ടി മുഴുവന്‍ സമയപ്രവര്‍ത്തകയാകാന്‍ ആവശ്യപ്പെട്ടപ്പോഴും മഹിളാ അസോസിയേഷന്‍ തന്നെയായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ സംസ്ഥാന കമ്മറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here