24 മണിക്കൂറിനുള്ളിൽ മറുപടി നൽകണം; കേന്ദ്രസർക്കാരിന്റെ നെല്ല് സംഭരണ നയത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി
കേന്ദ്രസർക്കാരിന്റെ നെല്ല് സംഭരണ നയത്തിനെതിരെ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. വിഷയത്തിൽ കേന്ദ്ര സർക്കാർ 24 മണിക്കൂറിനുള്ളിൽ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ കർഷകരുടെ അരി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഡൽഹി തെലങ്കാന ഭവനിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർ യാചകരല്ല. കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില ലഭിക്കാനുള്ള അവകാശം അവർക്കുണ്ട്. കർഷകരുടെ വികാരം കൊണ്ട് കളിക്കരുതെന്നും അവർക്ക് സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.നെല്ല് സംഭരണം സംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യത്തോട് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ പ്രധാനമന്ത്രിനരേന്ദ്ര മോദി തയാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു
കേന്ദ്രം മറുപടി നൽകിയില്ലെങ്കിൽ രാജ്യത്താകമാനം പ്രതിഷേധം നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും മുന്നറിയിപ്പ് നൽകി. ധർണയിൽ അദ്ദേഹം മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാർട്ടി എംപിമാരും എംഎൽസിമാരും എംഎൽഎമാരും മന്ത്രിമാരും ധർണയിൽ പങ്കെടുത്തു. റാബി സീസണിൽ സംഭരിച്ച അരി വാങ്ങണമെന്ന തെലങ്കാനയുടെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചതിനെ തുടർന്നാണ് സമരം ശക്തമാക്കിയത്. പച്ചരി മാത്രമേ സംഭരിക്കാകൂവെന്നും രാജ്യത്ത് അധികം ഉപയോഗിക്കാത്ത പുഴുങ്ങിയ അരി സംഭരിക്കാനാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
Story Highlights: CM K Chandrashekhar Rao urges PM to frame new agriculture policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here