കൊലക്കേസിൽ നിന്ന് ഊരിപ്പോകാൻ നിയമബിരുദമെടുത്ത് സ്വയം വാദിച്ച് പ്രതി; ഒടുവിൽ ജീവപര്യന്തം
കൊലപാതകക്കേസിൽ നിന്ന് ഊരിപ്പോകാനായി നിയമബിരുദമെടുത്ത്, കോടതിയില്‍ സ്വയം വാദിച്ച അഭിഭാഷകന് ജീവപര്യന്തം തടവ് വിധിച്ച് ഉത്തര്‍പ്രദേശിലെ കാൺപൂർ ദേഹത് ജില്ല സെഷൻസ് കോടതി. ഇയാള്‍ക്കൊപ്പം മറ്റ് ആറ് പ്രതികൾക്കും ജീവപര്യന്തവും 11.32 ലക്ഷം രൂപ പിഴയും ലഭിച്ചു. കാൺപൂർ ദേഹത് ജില്ല സെഷൻസ് ജഡ്‌ജി അനിൽ കുമാർ ഝായുടേതാണ് വിധി. കൊലപാതകം ചെയ്‌ത ശേഷം പ്രതി രാമു നിയമബിരുദം നേടി. തുടർന്ന് ആറ് വർഷം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്തു. എന്നാൽ സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും പുറത്തുവന്നതോടെയാണ് ഇയാൾ കുടുങ്ങിയത്.
ബാബു ലാല്‍ എന്നയാളുടെ മകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രവീന്ദ്ര തട്ടിക്കൊണ്ടുപോയതാണ് സംഭവത്തിന്‍റെ തുടക്കം. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടര്‍ന്ന്, 2009 ജൂലൈ 18 ന് രാവിലെ രവീന്ദ്രയും കൂട്ടുപ്രതികളും ബാബു ലാലിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെയും ഭാര്യ ശാന്തി ദേവിയെയും ക്രൂരമായി മർദിക്കുകയും ചെയ്തു. ബാബുവിന്‍റെ അയൽവാസികളായ ദേവി ചരൺ, ഗംഗാചരൺ, കാളി ചരൺ എന്നീ മൂന്ന് സഹോദരന്മാരാണ് ഓടിയെത്തി പ്രതികളെ പ്രദേശത്തുനിന്നും ഓടിച്ചത്.
Read Also : യുകെ നിയമസഭാംഗത്തെ വധിച്ച ഐഎസ് അനുഭാവിക്ക് ജീവപര്യന്തം
തുടർന്ന് ബാബു ലാലിനും ഭാര്യയ്ക്കുമൊപ്പം ദേവി ചരൺ, ഗംഗാ ചരൺ, കാളി ചരൺ എന്നിവർ കേസ് നല്‍കാൻ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. ചൗബേപൂരിലേക്ക് പോകുന്ന വഴി രവീന്ദ്ര, ഹരി റാം, രാം ദയാൽ, ധർമേന്ദ്ര, രാജീവ്, രാമു, സലീം, ഗബ്ബാർ തുടങ്ങിയ പ്രതികള്‍ കുടുംബത്തിനെ ആക്രമിച്ചു.
ബാബു ലാലിനെയും ഭാര്യയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗംഗാ ചരൺ വെടിയേറ്റ് മരിക്കുകയായിരുന്നു. തുടർന്ന് ദേവി ചരണാണ് ഏഴ് പ്രതികൾക്കെതിരെയും പരാതി നൽകിയത്. എന്നാൽ ബാബു ലാലും ശാന്തിയും രണ്ട് പ്രധാന സാക്ഷികളും വാദത്തിനിടെ കൂറുമാറിയിരുന്നു. എന്നിട്ടും മറ്റ് സാക്ഷിമൊഴികളുടെയും കൃത്യമായ തെളിവുകളുടെയും ബലത്തിലാണ് മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെട്ടത്.
Story Highlights: Defendant in the murder case became a lawyer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here