ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം; ശ്രീലങ്കയിൽ വെടിവയ്പ്പ്, ഒരു മരണം

ശ്രീലങ്കയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. വെടിവയ്പ്പിൽ പത്ത് പേർക്കാണ് പരുക്കേറ്റത്. രാജ്യതലസ്ഥാനത്ത് നിന്ന് 95 കിലോമീറ്റർ അകലെയുള്ള രാംബുക്കാനയിലാണ് പൊലീസ് വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടം ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. പതിനായിരക്കണക്കിന് ജനങ്ങൾ റോഡിലിറങ്ങി രാജ്യതലസ്ഥാനത്തേക്കുള്ള വഴികൾ തടയുകയും ടയറുകൾ അടക്കം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്യുകയാണ്.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ആദ്യമായാണ് ഒരു വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യുന്നത്. ജനക്കൂട്ടം അക്രമാസക്തരായതിനാലാണ് വെടിവെക്കേണ്ടി വന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇന്ധനവുമായി എത്തിയ വാഹനത്തിന് സമരക്കാർ തീ കൊളുത്താൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു. പ്രസിഡന്റ് ഗോതാഭയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.
Read Also : ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലേക്ക്; മുന്നറിയിപ്പുമായി സ്‌പീക്കർ
പ്രാദേശിക വിപണിയുടെ മൂന്നിലൊന്ന് വരുന്ന പെട്രോൾ റീട്ടെയിലറായ ലങ്ക ഐഒസി ഇന്നലെ വില 35 ശതമാനം വരെ ഉയർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് വലിയ പ്രതിഷേധമാണ് ശ്രീലങ്കയിൽ അരങ്ങേറുന്നത്. രാജ്യത്തെ പ്രധാന ഇന്ധന വിതരണക്കാരായ സിലോൺ പെട്രോളിയം കോർപറേഷൻ 64.2 ശതമാനമാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്.
Story Highlights: One person was killed and 10 others were injured in a shooting in Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here