ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്കായി അന്വേഷണം ശക്തം

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി അന്വേഷണം ശക്തം. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെവീടുകളിൽ പരിശോധന തുടരുകയാണ്. ശ്രീനിവാസൻ വധത്തിൽ ഒൻപതു പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് വിവിധ സ്ഥലങ്ങളിലായി എത്തിച്ചു തെളിവെടുപ്പ് നടത്തും.
അറസ്റ്റിലായവരിൽ എട്ട് പേരും ഗൂഢാലോചന നടത്തിയവരോ പ്രതികൾക്ക് സഹായം നൽകിയവരോ ആണ്. പ്രതികൾക്കായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ, പ്രതികളുടെയും ബന്ധുക്കളുടെയും വീടുകൾ, ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. പട്ടാമ്പി, തൃത്താല, പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പരിശോധന നടന്നു. അറസ്റ്റിലായവരുടെ മൊഴികളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. അതേസമയം പോപുലർ സുബൈർ വധക്കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രശ്‌ന സാധ്യതയുള്ളതിനാൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞയും നിലവിലുണ്ട്.
ഇന്നലെ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആറംഗം കൊലയാളി സംഘത്തിൽപ്പെട്ട അബ്‌ദുൾ റഹ്മാൻ, ഹയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിന്റെ സ്‌കൂട്ടർ ഓടിച്ചത് അബ്‌ദുൾ റഹ്മാനാണ്. നാളെ രാവിലെ ഒൻപത് മണിക്ക് പ്രതികളുമായി തെളിവെടുപ്പ് നടത്തും.
പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐജി അശോക് യാദവ് പറഞ്ഞു. പ്രതികൾക്ക് സഹായമെത്തിക്കാൻ വലിയൊരു സംഘമാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇനി മറ്റ് പ്രതികൾ എളുപ്പത്തിൽ വലയിലാകുമെന്നാണ് നിഗമനം.
Story Highlights: sreenivasan murder investigation update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here