കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായം, സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും; വി ശിവൻകുട്ടി

സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനിടെ സർവേക്കല്ലുകൾ പിഴുതെറിയുന്നത് കോൺഗ്രസിന്റെ മൊബൈൽ സമരക്കാരെന്ന് എം വി ജയരാജൻ ആരോപിച്ചു. കെ റെയിൽ ഉദ്യോഗസ്ഥരെ തല്ലിയതും കോൺഗ്രസുകാരാണ്. സിപിഐ എം പ്രവർത്തകർ വികസനത്തിനായി വീടുകയറി പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കല്ലിടലുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്‍ എടക്കാട് നടാല്‍ ഭാഗത്ത് സംഘര്‍ഷമുണ്ടായിരുന്നു. എടക്കാട് നടാൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഉദ്യോഗസ്ഥർ കല്ലിടുമ്പോള്‍ കോൺഗ്രസ് പ്രതിഷേധവുമായി എത്തി. കല്ലു പറിക്കാൻ തുടങ്ങുമ്പോഴേക്കും സിപിഐഎം പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടായി. പൊലീസെത്തി തല്ലിയ രണ്ട് സിപിഐഎമ്മുകാരെയും പ്രതിഷേധത്തിന് എത്തിയ കോൺഗ്രസുകാരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ്യുസിഐ പ്രവർത്തകര്‍ വീട്ടുകാരുടെ അനുമതി ഇല്ലാതെ നാട്ടിയ കല്ലുകൾ പിഴുതുമാറ്റുകയായിരുന്നു.
Read Also : സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരെന്ന് കോടിയേരി
അതേസമയം എടക്കാട് സംഘര്‍ഷത്തെ ന്യായീകരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനെത്തി. സിപിഐഎം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വധഭീഷണി മുഴക്കി. തടയാന്‍ പരിശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടി വന്നു. പൊലീസ് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് വസ്തുത അറിയാതെയാണ്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം വി ജയരാജന്‍ വിശദീകരിച്ചു.
Story Highlights: V Sivankutty on Silverline Project

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here